75 വയസ് കഴിഞ്ഞാൽ വിരമിക്കണം: വിവാദമായി മോഹൻ ഭാഗവതിൻ്റെ പരാമർശം; മോദിക്കെതിരെയെന്ന് പ്രതിപക്ഷം

പ്രതിപക്ഷം മോഹൻ ഭാഗവതിന്റെ പരാമർശം ഏറ്റുപിടിച്ചതോടെ ബിജെപി വിശദീകരണവുമായി രംഗത്തുവന്നിട്ടുണ്ട്

മുംബൈ: പ്രായപരിധിയെക്കുറിച്ചുള്ള ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവതിന്റെ പരാമർശം വിവാദത്തിൽ. രാഷ്ട്രീയനേതാക്കൾ 75 വയസ് കഴിഞ്ഞാൽ വിരമിക്കണമെന്നും മറ്റുള്ളവർക്ക് അവസരം നൽകണമെന്നുമാണ് മോഹൻ ഭാഗവത് പറഞ്ഞത്. നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയിലായിരുന്നു അദ്ദേത്തിന്റെ പരാമർശം.

'75 വയസായാൽ, അതിനർത്ഥം എല്ലാം മതിയാക്കണം എന്നാണ്. മറ്റുള്ളവർക്ക് വഴി മാറിക്കൊടുക്കണം' എന്നായിരുന്നു മോഹൻ ഭാഗവതിൻ്റെ പ്രതികരണം. ഈ പരാമർശം വരുന്ന സെപ്റ്റംബറിൽ 75 വയസ് പൂർത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയെന്നാണ് പ്രതിപക്ഷ വാദം. പ്രതികരണങ്ങളുമായി നിരവധി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിങ് തുടങ്ങിയ നേതാക്കളെ മോദി വിരമിപ്പിച്ചത് നമ്മൾ കണ്ടു. ഇതേ തീരുമാനം മോദിക്കും ബാധകമാകുമോ എന്ന് ശിവസേന ഉദ്ധവ് വിഭാഗം എംപി സഞ്ജയ് റാവത്ത് ചോദിച്ചു. പറയുകയല്ല, ചെയ്തുകാണിക്കുകയാണ് വേണ്ടത് എന്നും നിലവിലെ ഭരണകർത്താക്കൾ ഇതിൽപ്പെടുമോ എന്നത് നോക്കികാണാമെന്നുമായിരുന്നു കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പ്രതികരിച്ചത്.

പ്രതിപക്ഷം മോഹൻ ഭാഗവതിന്റെ പരാമർശം ഏറ്റുപിടിച്ചതോടെ ബിജെപി വിശദീകരണവുമായി രംഗത്തുവന്നിട്ടുണ്ട്. മോദിക്ക് നേരത്തെ പ്രായപരിധിയിൽ ഇളവ് നൽകിയിരുന്നു എന്നായിരുന്നു ബിജെപിയുടെ വിശദീകരണം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ മോദിക്ക് ഉത്തരത്തിൽ പ്രായപരിധിയിൽ ഇളവ് നൽകിയിരുന്നു. പാർട്ടിയിൽ 75 വയസായാൽ വിരമിക്കണമെന്ന് ഒരു നിയമവുമില്ലെന്നായിരുന്നു അന്ന് ബിജെപി പറഞ്ഞത്. എന്നാൽ പാർട്ടിയിലെ മറ്റ് നേതാക്കൾക്കെല്ലാം പ്രായപരിധി കർശനമാക്കുകയും ചെയ്‌തിരുന്നു.

Content Highlights: mohan bhaghwats speech on age limit sparks controversy

To advertise here,contact us