ഹജ്ജ് തീർത്ഥാടകർക്കുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടണം: കേന്ദ്രത്തോട് എൻ ഷംസുദ്ദീൻ

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവിന് അയച്ച കത്തിലാണ് എൻ ഷംസുദ്ദീൻ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്

തിരുവനന്തപുരം: കേരളത്തിൽ നിന്നടക്കം ഹജ്ജ് തീർത്ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവിന് അയച്ച കത്തിലാണ് എൻ ഷംസുദ്ദീൻ ഇത്തരമൊരു ആവശ്യം മുന്നോട്ട് വെച്ചത്. കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരിൽ നല്ലൊരു പങ്കും വിദേശത്ത് ജോലി ചെയ്യുന്നവരാണ് എന്നാണ് കത്തിൽ എൻ ഷംസുദ്ദീൻ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ നിഷ്കർഷിച്ചിട്ടുള്ള തരത്തിലുള്ള മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സെപ്റ്റംബർ 15-നകം ലഭ്യമാക്കാൻ പലർക്കും പ്രയാസമുണ്ട്. വിദേശത്തെ സർക്കാർ സംവിധാനങ്ങളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നും ഇത്തരം സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിൽ തടസ്സങ്ങളുണ്ടെന്നും, പല സ്ഥാപനങ്ങളും ഇവ നൽകാൻ വിസമ്മതിക്കുന്നുണ്ടെന്നും കാണിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ മെഡിക്കൽ സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി നീട്ടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും, പ്രവാസികളായ ഹാജിമാർക്ക് സർട്ടിഫിക്കറ്റ് നൽകാൻ പ്രത്യേക സമയപരിധി അനുവദിക്കണമെന്നും കത്തിൽ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും സുഗമമായി നിർവഹിക്കാനുള്ള അവസരം ഒരുക്കണമെന്നും അദ്ദേഹം കേന്ദ്ര മന്ത്രിയോട് എൻ ഷംസുദ്ദീൻ കത്തിലൂടെ അഭ്യർത്ഥിച്ചിട്ടുണ്ട്.

N Samsudheen has urged the Central government to extend the deadline for Hajj pilgrims to submit their mandatory medical certificates

To advertise here,contact us