പ്രിയ വര്‍ഗീസിന്റെ നിയമനം; സര്‍വ്വകലാശാലയ്ക്ക് വേണ്ടി അഡ്വ. സുഭാഷ് ചന്ദ്രന്‍ തന്നെ ഹാജരാകും

നിയമനം ചോദ്യം ചെയ്തുള്ള അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്

ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയില്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ തന്നെ ഇന്നും സര്‍വ്വകലാശാലയ്ക്ക് വേണ്ടി ഹാജരാകും. അഭിഭാഷക മാറ്റത്തിന്റെ അറിയിപ്പ് ഔദ്യോഗികമായി ലഭിക്കാത്തത് ആണ് കാരണം. ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷമേ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് കോണ്‍സലും ഹാജരാകൂ. നിയമനം ചോദ്യം ചെയ്തുള്ള അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷിന്റെ വിശ്വസ്തനായ കെ ആര്‍ സുഭാഷ് ചന്ദ്രനെ സര്‍വ്വകലാശാല അഭിഭാഷക സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. തുടര്‍ന്ന് സര്‍വ്വകലാശാലയുടെ വക്കാലത്ത് ഇടാന്‍ പുതുതായി നിയമിതനായ അഭിഭാഷകന്‍ സുല്‍ഫിക്കര്‍ അലി നടപടിയും ആരംഭിച്ചിരുന്നു. എന്നാല്‍ സര്‍വ്വകലാശാല വക്കാലത്തില്‍ മുന്‍ അഭിഭാഷകന്‍ നോ ഒബ്ജക്ഷന്‍ നല്‍കിയാല്‍ മാത്രമെ വക്കാലത്ത് മാറ്റാനാകൂ.

ജസ്റ്റിസുമാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിക്കുന്നത്. നിയമനത്തെ എതിര്‍ത്ത് കണ്ണൂര്‍ സര്‍വകലാശാല പുതിയ നിലപാട് സുപ്രിംകോടതിയെ അറിയിക്കും. പ്രിയ വര്‍ഗീസിന് മതിയായ അധ്യാപന പരിചയമില്ലെന്നാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ പുതിയ നിലപാട്. പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയും അധ്യാപന പരിചയവും ഇല്ലെന്നും നിയമനം സുതാര്യമല്ലെന്നും സര്‍വകലാശാല സുപ്രിംകോടതിയെ അറിയിക്കും. റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ ജോസഫ് സ്‌കറിയയും യുജിസിയും നല്‍കിയ അപ്പീലാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.

Content Highlights: Adv. Subhash Chandran will appear for Kannur University in the petition challenging the High Court verdict upholding Priya Varghese’s appointment as an Associate Professor

To advertise here,contact us