അട്ടപ്പാടി ഇരട്ടക്കൊലപാതകം: ഭാര്യയെ കൊലപ്പെടുത്തിയത് തലയിൽ വെട്ടി, മകളെ കഴുത്തുഞെരിച്ച്; റിപ്പോർട്ട്

യുവതിയുടെ തലയില്‍ മുറിവുകള്‍ കണ്ടെത്തി

അഗളി: അട്ടപ്പാടിയില്‍ ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തി ചാക്കില്‍ കെട്ടി ഉപേക്ഷിച്ചതില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയിൽ വെട്ടിയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും കഴുത്തിന് ഞെരിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമാണ് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയുടെ തലയില്‍ മുറിവുകള്‍ കണ്ടെത്തി. കൊലപാതകശേഷം ബംഗാളിലേക്ക് രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

കൊലപ്പെടുത്തിയ ശേഷം ഇരുവരുടെയും കഴുത്തറുത്ത് മാറ്റി ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി മൂന്ന് ചാക്കുകളിലാക്കുകയായിരുന്നു. ഞായറാഴ്ചയായിരുന്നു ഭവാനിപ്പുഴയില്‍ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ചാക്കില്‍കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാന്‍ എത്തിയവരാണ് യുവതിയുടെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടത്. ആദ്യ ചാക്ക് തുറന്നപ്പോള്‍ ശരീരഭാഗങ്ങള്‍ ആണെന്ന് കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇരുപത് ദിവസം മുമ്പാണ് പ്രതിയും കുടുംബവും അട്ടപ്പാടിയില്‍ എത്തിയത്. മൃതദേഹങ്ങള്‍ ഉപേക്ഷിച്ച ചാക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് പ്രതിയെ സംബന്ധിച്ച് പൊലീസിന് സൂചന ലഭിച്ചത്. കോയമ്പത്തൂരില്‍ നിന്ന് അട്ടപ്പാടി കോട്ടത്തറയിലെ ഒരു കടയിലേക്ക് സാധനങ്ങള്‍ എത്തിച്ച ചാക്കായിരുന്നു ഇത്.

Content Highlights: attappadi incident post mortem Reportv

To advertise here,contact us