മലപ്പുറം: ചിറയന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസിനെതിരെ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങളിൽ മറുപടിയുമായി NSUI മുന്‍ സെക്രട്ടറി ഷറഫുന്നിസ കാരോളി. രമ്യ ഹരിദാസിനെതിരെ പങ്കുവെച്ച ഒരു വീഡിയോയുമായി ബന്ധപ്പെട്ട് 'തട്ടുകട ടോക്‌സ്' എന്ന പേജില്‍ വന്ന കുറിപ്പിനാണ് ഷറഫുന്നിസ മറുപടി നല്‍കിയിരിക്കുന്നത്. 'രമ്യയോട് തനിക്ക് വ്യക്തി വിരോധമാണെന്ന് പറയുന്നവരോട് പറയാനുള്ളത്' എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. മുഖം നല്ലതല്ലെങ്കില്‍ കണ്ണാടി തല്ലിപ്പൊട്ടിച്ച് കാര്യമില്ലെന്നും സ്ത്രീയെന്ന പേരിലും ജാതിപേരിലുമുള്ള ഇരവാദം ജനപ്രതിനിധികള്‍ക്ക് ചേര്‍ന്നതുമല്ലെന്നും ഷറഫുന്നിസ പറഞ്ഞു.
രമ്യ ഹരിദാസ് ഒന്നരലക്ഷത്തിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലത്തില്‍ പിന്നീട് തോറ്റതും അതേ ലോക്‌സഭ മണ്ഡത്തിന്റെ ഭാഗമായിരുന്ന നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റതും താന്‍ ആഹ്വാനം ചെയ്തത് കൊണ്ടാണോ എന്ന് ഷറഫുന്നിസ ചോദിക്കുന്നു. 2018ല്‍ സജീവ രാഷ്ട്രീയത്തില്‍ നിന്നും വോളന്ററി റിട്ടയര്‍മെന്റ് പ്രഖ്യാപിച്ച താന്‍ 2019 ഏപ്രിലില്‍ ആലത്തൂരില്‍ രമ്യ മത്സരിക്കുമ്പോള്‍ അവര്‍ക്കായി പ്രവര്‍ത്തിച്ചയാളാണ്. മാത്രമല്ല എം വിജയരാഘവനും ദീപാ നിശാന്തും അടക്കം രമ്യക്കെതിരെ ഉയര്‍ത്തിയ വ്യക്തി അധിക്ഷേപങ്ങളില്‍ പ്രതികരിച്ചിട്ടുള്ള വ്യക്തിയാണ് താൻ. സജീവ രാഷ്ട്രയത്തില്‍ നിന്നും പിന്മാറിയ താന്‍ ആ കാരണത്തില്‍ ഓണ്‍ലൈനിലും ഓഫ്‌ലൈനിലും രമ്യയ്ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രമ്യയോട് തനിക്ക് വ്യക്തി വൈരാഗ്യമാണെന്ന് പറയുന്നവരോട് പറയാനുള്ളത് മുഖം നല്ലതല്ലെങ്കില്‍ കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ട് കാര്യമില്ല എന്നാണ്. ജാതിപ്പേരിലും സ്ത്രീയെന്ന പേരിലും ഇരവാദം ഉയര്‍ത്തുന്നത് ജനപ്രതിനിധികള്‍ക്ക് ചേര്‍ന്ന പരിപാടിയല്ലെന്നും ഷറഫുന്നിസ പറഞ്ഞു.
ഏകദേശം സമകാലീനരാണ് രമ്യയും ഷറഫുന്നിസയുമെന്നും എന്നാല്‍ രമ്യയെക്കാൾ പാര്‍ട്ടി വേദികളും അവസരങ്ങളും ലഭിച്ചിട്ടും ഷറഫുന്നിസക്ക് ഒരു പഞ്ചായത്ത് അംഗം പോലും ആകാന്‍ കഴിഞ്ഞില്ലെന്നായിരുന്നു വിമർശനം. കോണ്‍ഗ്രസില്‍ ഒരുപാട് വിഷയങ്ങള്‍ ഉണ്ടെന്നിരിക്കെ, വനിതയായ രമ്യയുടെ കയ്യില്‍ നിന്ന് വീഴ്ച ഉണ്ടായെന്ന് ഉറപ്പിക്കാന്‍ കഴിയാത്ത വിവാദത്തില്‍ അവരെ പിച്ചിചീന്താനുള്ള വീഡിയോയാണ് ഷറഫുന്നിസ ചെയ്തതെന്നും വിമർശനം ഉയർന്നിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ രമ്യ തോല്‍ക്കേണ്ടതാണ് ഷറഫുന്നിസയുടെ ആവശ്യമെന്നും പോസ്റ്റിലുണ്ടായിരുന്നു.
Content Highlights: Sharafunisa Karoli criticised Ramya Haridas, stating that playing the victim card based on caste or gender is not appropriate for an elected representative