വടകര ലഹരിക്കേസ്; രണ്ടാം പ്രതി കീര്‍ത്തനക്ക് ജാമ്യം

ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ രണ്ടാം പ്രതി കീര്‍ത്തനക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതിക്കെതിരെ മുന്‍ ക്രിമിനല്‍ കേസുകളില്ലെന്നും അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

എല്ലാ ശനിയാഴ്ചയും രാവിലെ 10 മുതല്‍ 11 വരെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകളില്‍ ഇടപെടാനോ പാടില്ല. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ കേരളം വിട്ടുപോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കേസില്‍ ഒന്നാം പ്രതി കാവ്യക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

വടകര സ്വദേശി പിടിയിലായതോടെയായിരുന്നു അധ്യാപകരെ ഇടനിലക്കാരാക്കിയുള്ള ലഹരി വ്യാപാരം പുറംലോകമറിയുന്നത്. കേസില്‍ പേരാമ്പ്ര ബിആര്‍സിയിലെ സ്‌പെഷല്‍ എജ്യുക്കേറ്റര്‍ മരുതോങ്കര സ്വദേശി കീര്‍ത്തന (31), ചെരുവാളൂര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്ററിലെ അധ്യാപിക കൂരാച്ചുണ്ട് ചെറുക്കാട്ട് സ്വദേശി കെ കാവ്യ (29), പേരാമ്പ്ര ബിആര്‍സിയിലെ (ബ്ലോക്ക് റിസോഴ്‌സ് സെന്റര്‍) സ്‌പെഷല്‍ എജ്യുക്കേറ്റര്‍ ആവള കുട്ടോത്ത് വലിയപറമ്പില്‍ വി പി നീഷ്മ (30), ഇരിട്ടി സ്വദേശിയും ഓണ്‍ലൈന്‍ ഡെലിവറി എജന്റുമായ ജിജില്‍ കുര്യാക്കോസ്, സഫ്വാന്‍ എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലായതിന് പിന്നാലെ കാവ്യയേയും കീര്‍ത്തനയേയും നീഷ്മയേയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.

Content Highlights- Keerthana, the second accused in the Vadakara drug case, has been granted bail. The development concerns the ongoing legal proceedings in the case

To advertise here,contact us