പിണറായി പറഞ്ഞത് പ്രത്യേക മണ്ഡലവുമായി ബന്ധപ്പെട്ട കാര്യം; വിശദീകരിച്ച് എം എ ബേബി

സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനമുണ്ടെന്നും കേന്ദ്ര കമ്മറ്റിയുടെ റിപ്പോര്‍ട്ട് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ തര്‍ക്കത്തില്‍ പ്രതികരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. വിഷയം കേരളത്തിലെ നേതൃത്വം ചര്‍ച്ച ചെയ്ത് പരിഹാരം കാണും എന്നാണ് അദ്ദേഹം പറഞ്ഞത്. കേരളത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കപ്പെടും എന്നാണ് തനിക്ക് ഉളള വിവരം. സിപിഐ - സിപിഐഎം കേന്ദ്ര നേതൃത്വങ്ങള്‍ നിരന്തരം വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി ഡി സതീശന്‍ സര്‍ക്കാരിന് എതിരായ പോരാട്ടത്തെ ഇത്തരം വിവാദങ്ങള്‍ ബാധിക്കില്ല. വി ഡി സതീശന്റെ പ്രവര്‍ത്തനം പ്രതിപക്ഷം ഇല്ലാതെ തന്നെ അവരുടെ ചെയ്തികള്‍ തുറന്ന് കാണിക്കപ്പെടും എന്ന നിലയിലാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം കൃത്യമായി തന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തകര്‍ക്ക് വീഴ്ച്ചപറ്റി എന്ന പിണറായി വിജയന്റെ വിശദീകരണ യോഗത്തിലെ പ്രസംഗത്തില്‍ പ്രതികരിച്ച അദ്ദേഹം അതെല്ലാം മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നാണ് പറഞ്ഞത്. പിണറായി പറഞ്ഞത് പ്രത്യേക മണ്ഡലമായി ബന്ധപ്പെട്ട കാര്യമാണെന്നും പ്രത്യേക മണ്ഡലത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ അല്‍പം ഊന്നല്‍ നല്‍കിയിട്ടുണ്ടാകും എന്നും അദ്ദേഹം വിശദീകരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ സ്വയം വിമര്‍ശനമുണ്ടെന്നും കേന്ദ്ര കമ്മറ്റിയുടെ റിപ്പോര്‍ട്ട് സമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയുടെ പൊതു സമീപനം സ്വയം വിമര്‍ശനത്തില്‍ ഊന്നിയുള്ളതാണെന്നും എല്ലാവരും വിശദീകരിച്ചതും അത് തന്നെയാണെന്നും ബേബി പറഞ്ഞു. സിപിഐഎം - സിപിഐ പാര്‍ട്ടികള്‍ യോജിപ്പിലാണ് മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞ അദ്ദേഹം സഖ്യകക്ഷികളുമായി നിലവിലുള്ള രാഷ്ട്രീയ സാഹചര്യം ചര്‍ച്ചചെയ്യുമെന്നും വ്യക്തമാക്കി. ഇന്നത്തെ പോളിറ്റ്ബ്യൂറോ യോഗത്തില്‍ കേന്ദ്രത്തിനെതിരെ വരാനിരിക്കുന്ന പ്രവര്‍ത്തനങ്ങളെപ്പറ്റിയാരും ആലോചിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി.

പരാജയത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് ആകെയാണെന്നായിരുന്നു പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രതികരണം. അണികളും നേതൃത്വവും എല്ലാം പാര്‍ട്ടിയില്‍ ഉള്‍പ്പെടും. തോല്‍വിയുടെ ഉത്തരവാദിത്തം എല്ലാവരും ഷെയര്‍ ചെയ്ത് എടുക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ പ്രസംഗത്തേയും അദ്ദേഹം ന്യായീകരിച്ചു. പാര്‍ട്ടി നിലപാട് തന്നെയാണ് നേതാക്കള്‍ പറയുന്നതെന്നും അതിന് പുറമേ ഉള്ള വ്യാഖ്യാനങ്ങള്‍ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും ഒരു വാചകം അടര്‍ത്തിയെടുത്ത് മാധ്യമങ്ങള്‍ വ്യാഖ്യാനിക്കുന്നു. അത് പര്‍വ്വതീകരിച്ച് ഇടതുപക്ഷത്തിനെതിരെ ഉപയോഗിക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി നടത്തുന്നത് ആരെയെങ്കിലും പ്രതിക്കൂട്ടില്‍ കയറ്റാന്‍ വെണ്ടിയുള്ള പരിശോധന അല്ല. തോല്‍വിയെ സാമൂഹ്യവും, സാമ്പത്തികവും, ഭരണപരവും, സംഘടനാപരവുമായ നിരവധി ഘടകങ്ങള്‍ സ്വാധീനിച്ചിട്ടുണ്ടാകും. അത് കണ്ടെത്തി പരിഹരിക്കുകയാണ് ലക്ഷ്യമെന്നും ഏതെങ്കിലും നേതാക്കളുടെ പരാജയമല്ല പാര്‍ട്ടിയുടെ പരിശോധന എന്നും അദ്ദേഹം പറഞ്ഞു.

Content Highlights: CPI(M) General Secretary M A Baby said the dispute over the Opposition Deputy Leader post will be resolved through discussions among the LDF’s Kerala leadership. He noted that the CPI and CPI(M) central leaderships regularly discuss various issues and said the disagreement would not affect the Opposition’s functioning or its political efforts against the V D Satheesan government.

To advertise here,contact us