തൊടുപുഴ: വിദ്വേഷ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് പൊലീസ് ഉദ്യോഗസ്ഥന്‍. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ വിജേഷാണ് പോസ്റ്റ് ഷെയർ ചെയ്തത്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് എതിരെ യൂത്ത് ലീഗ് പരാതി നല്‍കി. 'മാന്തിയത് പട്ടിയല്ല, മദ്രസ പന്നികള്‍ ആണെന്ന് സിസിടിവി നോക്കിയപ്പോള്‍ മനസ്സിലായി' എന്ന തലക്കെട്ടിലുള്ള പോസ്റ്റാണ് ഉദ്യോഗസ്ഥന്‍ ഷെയര്‍ ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ വിജേഷ് ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.
പൂക്കളം തട്ടിത്തെറിപ്പിക്കുന്ന തട്ടമിട്ട സ്ത്രീ എന്ന പേരില്‍ ഈ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 2024ല്‍ ബെംഗളൂരുവില്‍ ഉണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ മറ്റൊരു തലക്കെട്ടോടെ പ്രചരിക്കുന്നത്. സംഘപരിവാര്‍ ഗ്രൂപ്പുകളിലാണ് ഈ ദൃശ്യങ്ങള്‍ വലിയ തരത്തില്‍ പ്രചരിക്കുന്നത്. ഒരു സ്ത്രീ അത്തപൂക്കളം കാലുകൊണ്ട് തട്ടി തെറിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. സംഭവത്തിൽ പോസ്റ്റ് ഷെയര്‍ ചെയ്ത ഉദ്യോഗസ്ഥനെതിരെ തൊടുപുഴ പൊലീസിലും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ടെന്ന് യൂത്ത് ലീഗ് നേതാവ് കെ എം നിഷാദ് അറിയിച്ചു.
Content Highlights: The Youth League has filed a complaint against a police officer for allegedly sharing a hate-related social media post containing derogatory remarks about a madrasa community