തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി അംഗം ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്. ചേന്തി ശ്രീ നാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയിൽ പങ്കെടുക്കാത്തതിനെ തുടർന്നായിരുന്നു കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയെ വഴിയിൽ തടയൽ, അസഭ്യം പറച്ചിൽ, അന്യായമായി തടഞ്ഞുവയ്ക്കൽ, ഔദ്യോഗിക പരിപാടി തടസപ്പെടുത്തൽ എന്നീ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ചേന്തി ശ്രീ നാരായണ സാംസ്കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തിയത്. കോണ്‍ഗ്രസ് പ്രാദേശിക പ്രവര്‍ത്തകര്‍ ചേന്തിയില്‍ വെച്ച് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കൈകാണിച്ച് നിര്‍ത്തുകയായിരുന്നു. ചെമ്പഴന്തിയിലേക്ക് പോകുന്നവഴിയാണ് വാഹനം തടഞ്ഞു നിര്‍ത്തിയത്.
മുഖ്യമന്ത്രിയോട് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടി ലിസ്റ്റില്‍ ചേന്തിയിലെ പരിപാടി ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി നേരത്തെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഉറപ്പു നല്‍കിയതായാണ് സംഘാടകര്‍ പറയുന്നത്. അവസാന നിമിഷം പരിപാടിയില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു. എല്ലാ വര്‍ഷങ്ങളിലും ചെമ്പഴന്തിയില്‍ എത്തുന്ന മുഖ്യമന്ത്രിമാര്‍ ശ്രീനാരായണ സാംസ്‌കാരിക നിലയത്തിലെ പരിപാടിയില്‍ പങ്കെടുക്കാറുണ്ട്.
മുഖ്യമന്ത്രി പങ്കെടുക്കാത്തതിനെ തുടര്‍ന്ന് സംഘാടകര്‍ പരിപാടി ബഹിഷ്‌കരിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ ചേന്തി അനില്‍ രംഗത്തെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുടെ തീയതി എടുത്തതാണെന്നും അവസാന നിമിഷം വരെ വരുമെന്ന് പറഞ്ഞുവെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഉള്ളൂരില്‍ കല്യാണത്തിന് പങ്കെടുത്ത മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ല. വാഹനവ്യൂഹത്തിന് കൈകാണിച്ചപ്പോള്‍ പുറത്തിറങ്ങി മുഖ്യമന്ത്രി മോശമായി സംസാരിച്ചു. സംഘാടകര്‍ക്കൊപ്പം ഉണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റിയെന്നും ചേന്തി അനില്‍ പറഞ്ഞിരുന്നു.
Content Highlights: Police registered a case in connection with the incident in which Kerala Chief Minister V D Satheesan was stopped on the road