കൊച്ചി വിമാനത്താവളത്തിൽ യുവതിക്ക് നേരെ അതിക്രമം: വിദേശത്തേക്ക് കടന്ന പ്രതിക്കായി ഒടുവിൽ ലുക്ക് ഔട്ട് നോട്ടീസ്

ആദ്യ ഘട്ടത്തിൽ പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ച പൊലീസ് റിപ്പോർട്ടർ വാർത്തയെ തുടർന്നും പെൺകുട്ടിയുടെ നിരന്തര ഇടപെടലിനെ തുടർന്നും കേസെടുക്കുകയായിരുന്നു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മദ്യലഹരിയിൽ യാത്രക്കാരായ മൂന്നുപേർ ചേർന്ന് യുവതിയോട് പരാക്രമം കാട്ടിയ സംഭവത്തിൽ മുഖ്യപ്രതിക്കായി ഒടുവിൽ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി നെടുമ്പാശ്ശേരി പൊലീസ്. കണ്ണൂർ സ്വദേശി സന്തോഷിനെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. നിലവിൽ പ്രതി അയർലന്റിലേക്ക് കടന്നുവെന്നാണ് വിവരം. ബിഎൻഎസ് 75(2), 75(1)(iv), 351(2), 79 എന്നീ വകുപ്പുകളാണ് സന്തോഷിനെതിരെ ചുമത്തിയിരിക്കുന്നത്. വിമാന കമ്പനി ജീവനക്കാരി കൂടിയായ യുവതിയോട് മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ലൈംഗിക അധിക്ഷേപം നടത്തുകയും ചെയ്തു എന്നാണ് കേസ്.

സന്തോഷിനൊപ്പമുണ്ടായിരുന്ന ഉമർ മഗ്ദൂമി, ഷിജോയ് തോംസൺ എന്നിവരും കേസിലെ പ്രതികളാണ്. മൂന്ന് പേരും യുവതിക്ക് നേരെ പരാക്രമം കാണിക്കുന്ന ദൃശ്യങ്ങളുണ്ടായിട്ടും ആദ്യഘട്ടത്തിൽ കേസെടുക്കാൻ നെടുമ്പാശ്ശേരി പൊലീസ് തയ്യാറായില്ല. രേഖാമൂലം പരാതി നൽകിയ യുവതിയോട് പരാതിയുടെ താഴെ തനിക്ക് കേസില്ല എന്ന് നിർബന്ധിച്ച് പൊലീസ് എഴുതി വാങ്ങി. പ്രതികൾ ഉന്നത ബന്ധമുള്ളവരാണെന്നും കേസുമായി മുന്നോട്ടുപോകരുതെന്നും യുവതിയോട് പൊലീസ് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. സംഭവം റിപ്പോർട്ടർ ടി വി വാർത്തയാക്കിയതിന് പിന്നാലെയാണ് അതിക്രമത്തിൽ നെടുമ്പാശ്ശേരി പൊലീസ് കേസെടുക്കാൻ തയ്യാറായത്. എഫ്ഐആർ രജിസ്റ്റർ ചെയ്തപ്പോഴാകട്ടെ കണ്ണൂർ സ്വദേശിയായ സന്തോഷിനെ മാത്രം പ്രതിചേർത്തു. ഉമർ മഗ്ദൂമി, ഷിജോയ് തോംസൺ എന്നിവരെ പൊലീസ് ഒഴിവാക്കി. എഫ്ഐആറിൽ മൂന്നുപേരുടെ പേര് ഉൾപ്പെടുത്താത്തത് ചോദ്യം ചെയ്ത് യുവതി വീണ്ടും യുവതി പൊലീസിനെ സമീപിച്ചു. ഇതും റിപ്പോർട്ടർ ടി വി വാർത്തയാക്കിയിരുന്നു. കോടതിയിൽ റിപ്പോർട്ട് നൽകുമ്പോൾ എല്ലാ പേരുകളും ഉൾപ്പെടുത്താം എന്നാണ് പൊലീസ് പറയുന്നത്. ഉമർ മഗ്ദൂമി, ഷിജോയ് തോംസൺ എന്നിവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു എന്നാണ് ഇപ്പോൾ പൊലീസ് പറയുന്ന കഥ.

ജൂലായ് 24ന് രാത്രിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കേസിനാസ്പദമായ സംഭവം ഉണ്ടായത്. കൊച്ചിയിൽ നിന്നും ദില്ലിയിലേക്കുള്ള സ്പൈസ് ജറ്റ് വിമാനത്തിലെ യാത്രക്കാരായിരുന്നു പ്രതികൾ. വിമാനത്താവളത്തിൽ ഏയർ കണ്ടീഷൻ പ്രവർത്തിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഇവർ അതിക്രമം തുടങ്ങിയത്. പിന്നീടാണ് സ്പൈസ്ജറ്റ് വിമാന കമ്പനിയുടെ ജീവനക്കാരിക്ക് നേരെ തിരിഞ്ഞത്.ലൈംഗികച്ചുവയുള്ള ഭാഷയിൽ പ്രതികൾ യുവതിയെ അധിക്ഷേപിക്കുകയായിരുന്നു. കേട്ടാലറക്കുന്ന ഭാഷ ഉപയോഗിച്ചായിരുന്നു അധിക്ഷേപം. തൊഴിലിടത്തിൽ അപമാനിക്കുക കൂടിയാണ് ചെയ്ത്. ഏയർ കണ്ടീഷൻ കുറവാണെങ്കിൽ പരാതി ഏയർപോർട് അതോറിറ്റിയിൽ അറിയിക്കാൻ നിർദ്ദേശിച്ചു. അപ്പോൾ അപമാനിക്കുന്ന തരത്തിൽ മോശം വാക്കുകൾ ഉപയോഗിച്ചു. ലൈംഗിക ചുവയുള്ള വാക്കുകളും സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന വാക്കുകളും ഉപയോഗിച്ചു. യാത്രക്കാരുടെ മുന്നിൽ വെച്ചായിരുന്നു അതിക്രമം. ഞങ്ങൾ പൊലീസ് ഉദ്യോഗസ്ഥരാണ്. നിനക്കൊന്നും ഞങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു അസഭ്യം വിളി. എന്റെ വീഡിയോ എടുക്കുകയും ചെയ്തു. എന്റെ സ്ത്രീത്വത്തെ അപമാനിച്ചു. ജോലി തെറിപ്പിക്കുകയും സ്റ്റേഷൻ കയറ്റി ഇറക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ട് പ്രചരിപ്പിച്ച് മറ്റ് പലതുമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.

ദില്ലിയിൽ നടന്ന സിജെപി സമരത്തിൽ ഡ്യൂട്ടിക്ക് പോകുന്ന കേരള പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയായിരുന്നു മദ്യലഹരിയിലായിൽ പ്രതികൾ വിമാനത്താവളത്തിൽ മണിക്കൂറുകളോളം പരാക്രമം കാട്ടിയത്. വിമാനത്താവളത്തിലെ സെക്യുരിറ്റി പരിശോധനയിൽ ഇവരുടെ ബാഗിൽ നിന്ന് ഇരുമ്പുദണ്ഡ് സിഐഎസ്എഫ് പിടിച്ചെടുത്തിരുന്നു. ഇത് വിമാനത്തിനുള്ളിലേക്ക് കൊണ്ടുപോകാനായിരുന്നു ഇവരുടെ ശ്രമം. അത് സിഐഎസ്എഫ് അനുവദിച്ചില്ല. കേരളാ പൊലീസിന്റേതെന്ന് പറഞ്ഞുള്ള ഐ.ഡി കാർഡും ഇവർ പ്രദർശിപ്പിക്കുന്നുണ്ടായിരുന്നു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ശക്തമായ നടപടി എടുക്കും എന്ന് സംസ്ഥാനത്തെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ആവർത്തിച്ച് പറയുമ്പോഴാണ് അദ്ദേഹത്തിന് കീഴിളുള്ള പൊലീസ് നെടുമ്പാശ്ശേരിയിൽ സ്ത്രീകൾക്കെതിരെ അതിക്രമം കണിച്ചവരെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നത്.

പ്രതികൾ പെൺകുട്ടിയെ അധിക്ഷേപിക്കുകയും വിമാനത്താവളത്തിൽ വനിതാ ജീവനക്കാരിയുടെ ജോലി തടസ്സപ്പെടുത്തുകയും അതീവ സുരക്ഷാമേഖലയിൽ അക്രമം നടത്തുകയും പരാതിക്കാരിയായ യുവതിയോ ശരീരത്തിന്റെ വില എത്രയാണെന്ന് ചോദിക്കുകയും ചെയ്യുന്ന വീഡിയോകൾ പൊലീസിന്റെ കയ്യിലുണ്ട്. എന്നിട്ടും നിരന്തരമായ മാധ്യമ റിപ്പോർട്ടുകളും ഇരയുടെ തുടർച്ചയായ ഇടപെടലും വേണ്ടിവന്നു പ്രധാന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാൻ. മൂന്ന് പേരികളിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു എന്നുപറയുന്ന ഷിജോയ് തോംസൺ, ഉമർ മഗ്ദൂമി എന്നിവരെ എപ്പോൾ അറസ്റ്റ് ചെയ്തു, എന്നാണ് അവരെ ജാമ്യത്തിൽ വിട്ടത് തുടങ്ങിയ വിവരങ്ങളൊന്നും പരാതിക്കാരിയായ യുവതിയെ പൊലീസ് അറിയിച്ചിട്ടില്ല. മാത്രമല്ല അതിക്രമത്തിന് ഇരയായ യുവതിയുടെ പരാതിക്ക് ശേഷവും പ്രതികളെ മറ്റൊരു വിമാനത്തിൽ ദില്ലിയിലേക്ക് പോകാൻ പൊലീസ് അനുവദിച്ചു. ഇതിന് പുറമെ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് ഒന്നാംപ്രതി സന്തോഷിന് വിദേശത്തേക്ക് പോകാനും പൊലീസ് അവസരം ഒരുക്കി. ഇത്തരത്തിൽ വലിയ അനീതി തന്നൊണ് ഈ കേസിൽ നെടുമ്പാശ്ശേരി പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് യുവതി പരാതിപ്പെടുന്നത്.

Content Highlights: A Look Out Notice has been issued against the accused who allegedly assaulted a woman at Kochi International Airport and later fled abroad. Authorities have intensified efforts to trace and apprehend the suspect.

To advertise here,contact us