പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി അറസ്റ്റില്‍

2022 ഏപ്രില്‍ 16നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്

പാലക്കാട്/ഡല്‍ഹി: പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി അറസ്റ്റിൽ. ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്നാണ് പ്രതിയെ കണ്ടെത്തിയത്. മൂന്ന് മാസം ഇയാള്‍ ജിദ്ദ ജയിലിലായിരുന്നു. പ്രതിയെ ഡല്‍ഹിയിലെത്തിച്ച ശേഷമാണ് എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തിയത്. പോപ്പുലര്‍ ഫ്രണ്ട് പാലക്കാട് ജില്ലാ പ്രസിഡന്റായിരുന്നു അറസ്റ്റിലായ മുഹമ്മദ് അലി.

2022 ഏപ്രില്‍ 16നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. ഒരു വിഭാഗം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തര്‍ ചേര്‍ന്ന് ശ്രീനിവാസനെ കൊലപ്പെടുത്തി എന്നാണ് എന്‍ഐഎ കേസ്. ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസന്‍ വധമെന്നാണ് കണ്ടെത്തല്‍.

സംഭവ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെ മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനത്തില്‍ കയറിയാണ് ശ്രീനിവാസനെ വെട്ടിയത്. പിഎഫ്‌ഐ പ്രവര്‍ത്തകന്‍ സുബൈര്‍ എലപ്പുള്ളിയില്‍ വെട്ടേറ്റ് മരിച്ച് 24മണിക്കൂര്‍ തികയും മുമ്പാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്. കേസില്‍ ആദ്യ കുറ്റപത്രം 2023 മാര്‍ച്ചിലും രണ്ടാം കുറ്റപത്രം അതേവര്‍ഷം നവംബറിലും എന്‍ഐഎ സമര്‍പ്പിച്ചിരുന്നു.

Content Highlights: Police arrested absconding accused Muhammad Ali in connection with the Srinivasan death case in Palakkad.

To advertise here,contact us