പ്രതികരിച്ചാല്‍ സുടാപ്പി, അല്ലെങ്കില്‍ സംഘി; അഭിപ്രായ ഐക്യം അടിച്ചേല്‍പ്പിക്കുന്നത് ഫാസിസം: മാധവ് സുരേഷ്

'രാജ്യത്തിന് നല്ലതുവരട്ടെ. സമാധാനപരമായ പരിഹാരം ഇതിന് ഉണ്ടാവുമെന്നാണ് ഞാന്‍ കരുതുന്നത്'

കൊച്ചി: ഡല്‍ഹി ജന്തര്‍മന്തറിലെ കോക്രോച്ച് ജനതാപാര്‍ട്ടി പ്രതിഷേധത്തിലും തുടര്‍ന്നുള്ള സംഭവവികാസങ്ങളിലും പ്രതികരിച്ച് നടനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകനുമായ മാധവ് സുരേഷ്. ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടവര്‍ രാജ്യത്തിന്റെ ഭാവി പ്രതീക്ഷകളെ ക്രൂരമായി അടിച്ചമര്‍ത്തുകയാണെന്ന് മാധവ് സുരേഷ് പറഞ്ഞു. എന്നാല്‍ പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിക്കുന്നത് ഫാസിസമാണെന്നും താന്‍ അരാഷ്ട്രീയവാദിയാണെന്നും മാധവ് സുരേഷ് കുറിച്ചു. പ്രതികരിച്ചാല്‍ സുഡാപ്പിയും പ്രതികരിച്ചില്ലെങ്കില്‍ സങ്കിയുമാക്കുമെന്നും മാധവ് പരിഹസിക്കുന്നു.

'ബുദ്ധിമുട്ടിപ്പിക്കുന്ന കാര്യങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ജനങ്ങള്‍ക്ക് സംരക്ഷണം ഒരുക്കേണ്ടവര്‍ രാജ്യത്തിന്റെ ഭാവി പ്രതീക്ഷകളെ ക്രൂരമായി അടിച്ചമര്‍ത്തുകയാണ്. ഭരണപക്ഷത്തോട് ആരോഗ്യകരമായി മത്സരിക്കേണ്ടവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണ്. ഒന്നല്ലെങ്കില്‍ മറ്റൊരു വഴിയില്‍ രാജ്യത്തെ രാജ്യത്തെ സാധാരണക്കാരനാണ് നഷ്ടം', മാധവ് സുരേഷ് കുറിച്ചു.

രാജ്യത്തിന് നല്ലതുവരട്ടെ. സമാധാനപരമായ പരിഹാരം ഇതിന് ഉണ്ടാവുമെന്നാണ് താന്‍ കരുതുന്നത്. എല്ലായ്‌പ്പോഴും രാജ്യമാണ് വലുത്. ആരുടേയും പക്ഷം പിടിക്കാത്ത സെലിബ്രിറ്റി പ്രതികരണം എന്നില്‍ നിന്നും പ്രതീക്ഷിക്കുന്നവരോട്, നിങ്ങളെ നിരാശപ്പെടുത്താനാണ് തന്റെ തീരുമാനം. എന്താണ് സംഭവിക്കുന്നതെന്ന് കണ്ണ് തുറന്നുകാണൂ. ഒരു സംഘം ആളുകളാല്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നു. അവരെ മറ്റൊരു സംഘം ഉപയോഗിക്കുന്നു. രാജ്യത്തിന്റെ ഭാവിയാണ് നിങ്ങളുടെ ആശങ്കയെങ്കില്‍ ഇതിനെ രാഷ്ട്രീയ യുദ്ധമായി മാറ്റാതിരിക്കുക. എല്ലാ ഇന്ത്യക്കാര്‍ക്കും ഇത് മനസ്സിലാവുമെന്ന് കരുതുന്നുവെന്നും മാധവ് സുരേഷ് കുറിച്ചു.

പ്രതിഷേധത്തെ പിന്തുണയ്ക്കാന്‍ ആളുകളെ നിര്‍ബന്ധിക്കുന്നതും അഭിപ്രായ സ്വാതന്ത്രത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. അടിച്ചേല്‍പ്പിക്കലുകള്‍ ഫാസിസമാണ്. പ്രതികരിച്ചാല്‍ സങ്കി, അല്ലെങ്കില്‍ സുടാപ്പി. പരുക്കന്‍ സന്ദേശങ്ങള്‍ക്ക് അതേരീതിയിലായിരിക്കും താന്‍ മറുപടി നല്‍കുകയെന്നും മാധവ് സുരേഷ് പറയുന്നു.

Content Highlights: Madhav Suresh has reacted to the Cockroach Janata Party's protest at Delhi's Jantar Mantar and the developments that followed

To advertise here,contact us