വിഴിഞ്ഞത്തിൽ അഭിപ്രായവ്യത്യാസം ഇല്ല, ഓരോ നേതാക്കളും അവരവരുടെ ശൈലിയില്‍ പ്രതികരിച്ചു: എം സ്വരാജ്

പാര്‍ട്ടി ഇക്കാര്യത്തില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സ്വരാജ്

കോഴിക്കോട്: വിഴിഞ്ഞത്തെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിൽ ഭിന്നാഭിപ്രായം ഇല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഓരോ നേതാക്കളും അവരവരുടെ ശൈലിയില്‍ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്ന് എം സ്വരാജ് പറഞ്ഞു. പാര്‍ട്ടി ഇക്കാര്യത്തില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. എല്ലാം നിയമപരവും സര്‍ക്കാരിന്റെ അറിവോടെയും ആയിരിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. ഓരോ നേതാക്കളുടെ പ്രതികരണത്തിലുമുള്ള വിശദീകരണം അവരോട് തന്നെ തേടണമെന്നും സ്വരാജ് പറഞ്ഞു.

വിഴിഞ്ഞം വിദേശ നിക്ഷപവുമായി ബന്ധപ്പെട്ട ദേശാഭിമാനി വാര്‍ത്തയിലും സ്വരാജ് പ്രതികരിച്ചു. ദേശാഭിമാനിക്കെതിരെ മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാപരമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വാര്‍ത്ത നേരത്തേതന്നെ മറ്റുപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു ലേഖകന്‍ ലഭ്യമായ സോഴ്‌സിനെ അവലംബിച്ചു കൊണ്ടായിരിക്കും റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും അത്തരം കാര്യങ്ങള്‍ ചര്‍ച്ചയാക്കേണ്ടതില്ലെന്നും സ്വരാജ് പറഞ്ഞു.

അതേസമയം ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചെന്നതില്‍ എം ആര്‍ അജിത് കുമാറിനെതിരെയുള്ള നടപടിയെ കുറിച്ച് അറിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. മന്ത്രിക്കെതിരെ കറുത്ത തൂവാല കാട്ടിയതിന് ആറുപേരെ വെടിവെച്ചു കൊന്ന ചരിത്രം കേരളത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് കൊടി വടിയില്‍ കെട്ടിയിട്ട് പോലും ഉണ്ടായിരുന്നില്ലെന്നായിരുന്നു അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. പോലീസ് നടപടി വിവാദമാക്കുന്നതിലൂടെ ഓര്‍മ്മകളോടുള്ള വെല്ലുവിളിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും സ്വരാജ് പറഞ്ഞു.

Content Highlights: CPM leader M Swaraj has dismissed reports of internal differences over the Vizhinjam foreign investment controversy. He said the party has already made its position clear, emphasizing that any investment must be legal and carried out with the knowledge and approval of the government.

To advertise here,contact us