രാഹുല്‍ഗാന്ധിക്ക് മുന്നില്‍ വാരിപ്പുണരാന്‍ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ എന്‍ ബാലഗോപാല്‍

പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹവുമായി വ്യക്തമായ രാഷ്ട്രീയ പോരാട്ടം ഉണ്ടെന്നുമായിരുന്നു രാഹുല്‍ പ്രസംഗിച്ചത്

കൊച്ചി: കോണ്‍ഗ്രസിനെ വിശ്വസിച്ച് ഇന്‍ഡ്യ മുന്നണിയില്‍ നില്‍ക്കാനാകുമോയെന്ന ചോദ്യം ഉന്നയിച്ച് സിപിഐഎം. തമിഴ്‌നാട്ടില്‍ ഡിഎംകെയോട് കാണിച്ച ചതി ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസിന് രാഷ്ട്രീയ സത്യസന്ധതയില്ലെന്നും മുന്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

'രാഹുല്‍ ഗാന്ധി പിണറായി വിജയനെ വാരിപ്പുണരേണ്ട. രാഹുല്‍ഗാന്ധിക്ക് മുന്നില്‍ വാരിപ്പുണരാന്‍ നിന്നുകൊടുക്കുന്ന ആളല്ല പിണറായി. രാഹുല്‍ഗാന്ധി നരേന്ദ്രമോദിയെ തന്നെ വാരിപ്പുണരട്ടെ. അത് നമ്മള്‍ പാര്‍ലമെന്റില്‍ കണ്ടതാണല്ലോ', കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ആലിംഗനം ചെയ്യാനാകില്ലെന്ന് ഇന്‍ഡ്യ സഖ്യ യോഗത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം കോണ്‍ഗ്രസ് പുറത്തുവിട്ടതാണ് സിപിഐഎമ്മിനെ ചൊടിപ്പിച്ചത്. പിണറായി വിജയനെ ആലിംഗനം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അതിന് താന്‍ തയ്യാറല്ലെന്നും അദ്ദേഹവുമായി വ്യക്തമായ രാഷ്ട്രീയ പോരാട്ടം ഉണ്ടെന്നുമായിരുന്നു രാഹുല്‍ പ്രസംഗിച്ചത്.

പിണറായി വിജയന്റെ മകളായതുകൊണ്ടാണ് ടി വീണയ്‌ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പിണറായി വിജയന്റെ വീട്ടില്‍ അടക്കം ഇ ഡി റെയ്ഡ് നടത്തിയത് അതിനാല്‍ ആണെന്നും രാഷ്ട്രീയ വേട്ടയാടലുകള്‍ അംഗീകരിക്കാനാവില്ലെന്നും ഇദ്ദേഹം വിമര്‍ശിച്ചു. കേസുകള്‍ നിയമപരമായി ടി വീണ തന്നെ കൈകാര്യം ചെയ്യുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

'രാഷ്ട്രീയമായി വേട്ടയാടാനാണ് പ്രതിപക്ഷ നേതാവിന്റെ വീട്ടിലെ റെയ്ഡ്. എത്രയോ പ്രാവശ്യം അന്വേഷിച്ച കാര്യമാണ്. വിവാദം ഉണ്ടാക്കാനായാണ് ഇ ഡി പോയതെന്നതില്‍ തര്‍ക്കമില്ല. രാഷ്ട്രീയമായി ഇത്തരം കാര്യങ്ങളെ ഉപയോഗിക്കുന്നുവെന്നതില്‍ ആര്‍ക്കാണ് സംശയം. രാഷ്ട്രീയമായി ഇതിനെ കാണേണ്ട കോണ്‍ഗ്രസ് അവരുടെ രാഷ്ട്രീയ താല്‍പര്യത്തിന് ഇതിനൊപ്പം നില്‍ക്കുന്നു', കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

Content Highlights: K N Balagopal has made a sharp political remark referring to Pinarayi Vijayan and Rahul Gandhi

To advertise here,contact us