കന്യാകുമാരി കീരിപ്പാറയില്‍ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് ഗുരുതര പരിക്ക്

കേരളാ- തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് ജൂൺ മൂന്നാം തീയതിയും കാട്ടാന ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു

തിരുവനന്തപുരം: കന്യാകുമാരി കീരിപ്പാറയില്‍ കാട്ടാന ആക്രമണം. ആനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. പുതുക്കോട്ടെ സ്വദേശി രവി(47)യ്ക്കാണ് പരിക്കേറ്റത്. കീരിപ്പാറ എസ്റ്റേറ്റില്‍ ഗ്രാമ്പു പറിക്കാന്‍ എത്തിയതായിരുന്നു രവി. ഷെഡ്ഡില്‍ വിശ്രമിക്കുന്നതിനിടെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു. വയറ്റില്‍ ആനയുടെ കുത്തേറ്റ രവിയെ ആശാരിപ്പളളം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കേരളാ- തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്ത് ഇക്കഴിഞ്ഞ മൂന്നാം തിയതിയും കാട്ടാന ആക്രമണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അന്ന് ആനയുടെ ആക്രമണത്തില്‍ കാഞ്ഞിരംപാറ സ്വദേശി രാജേഷ് കൊല്ലപ്പെട്ടിരുന്നു. നെയ്യാറ്റിന്‍കര വെളളറടയ്ക്ക് സമീപം പേണുവിലാണ് കാട്ടാന ആക്രമണമുണ്ടായത്. കൃഷിയിടത്തേക്ക് കാട്ടാന എത്തിയപ്പോള്‍ വിരട്ടി ഓടിച്ച ശേഷം സമീപത്തെ പാറക്കെട്ടിലേക്ക് കയറി സുരക്ഷിതരാകുന്നതിനിടെയാണ് രാജേഷിനെ കാട്ടാന ആക്രമിച്ചത്. നെഞ്ചിനും വയറ്റിലും കുത്തേറ്റ രാജേഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Content Highlights: Wild elephant attack in Keerippara, Kanyakumari; Plantation worker seriously injured

To advertise here,contact us