നവജാതശിശുവിന്‍റെ കയ്യൊടിഞ്ഞ സംഭവം;വേദനകൊണ്ട് പുളഞ്ഞിട്ടും ഡോക്ടർമാർ നോക്കിയില്ല,ആരോഗ്യമന്ത്രിയെ കാണാൻകുടുംബം

മെയ് 14നാണ് പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞത്

ചേവായൂർ: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞ സംഭവത്തിൽ കുടുംബം ആരോഗ്യമന്ത്രി കെ മുരളീധരനെ കണ്ട് പരാതി നൽകും. കുഞ്ഞിനെ അശ്രദ്ധമായി ചികിത്സിച്ചതിനും ചികിത്സ നിഷേധിച്ചതിനും നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകുന്നത്.

മെയ് 14നാണ് പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞത്. കക്കോടി ഒറ്റത്തെങ്ങ് സ്വദേശികളായ ഐ സി സുജിൻ, വി ആർ അമല ദമ്പതികളുടെ കുഞ്ഞിനാണ് ദുരവസ്ഥ ഉണ്ടായത്. നേരത്തെ ബന്ധപ്പെട്ട ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കൽ കോളേജ് പൊലീസിനും ഐഎംസിഎച്ച് സൂപ്രണ്ടിനും ഡിഎംഒയ്ക്കും പരാതി നൽകിയിരുന്നു.

കുഞ്ഞ് വേദന കൊണ്ട് കരഞ്ഞെങ്കിലും ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബത്തിൻറെ ആരോപണം. മണിക്കൂറുകൾ കാത്തുനിന്ന് കെഞ്ചിയെങ്കിലും ഡോക്ടർമാർ ആരുംതന്നെ കുട്ടിക്ക് ചികിത്സ നൽകിയില്ല. തുടർന്ന് കുടുംബം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു.

അമല മെയ് 14ന് പ്രസവിക്കുമ്പോൾ കുഞ്ഞിന്റെ ഭാരം 3.35കിലോഗ്രാമായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രസവം നടന്നത്. ശേഷം കുഞ്ഞിനെ ഐസിയുവിലേക്ക് കൊണ്ടുപോയി. വേദനകൊണ്ട് കുഞ്ഞ് കരഞ്ഞെങ്കിലും അടിയന്തര ചികിത്സ നൽകിയില്ല. രാത്രി എട്ടുമണിയോടെയാണ് എക്‌സ്‌റേയെടുത്ത് ഒടിവുണ്ടെന്ന് സ്ഥിരീകരിച്ചതെന്ന് കുട്ടിയുടെ പിതാവ് മുമ്പ് പറഞ്ഞിരുന്നു. മെയ് 17ന് കുഞ്ഞിന് പാൽ കൊടുക്കാനായി അമ്മ പോയപ്പോൾ പ്ലാസ്റ്റർ അഴിഞ്ഞുവീണു. ഉച്ചയ്ക്ക് 12 മണിയോടെ ഇക്കാര്യം അറിയിച്ചിട്ടും രാത്രി 9 വരെയും ഡോക്ടർമാർ പരിശോധനയ്ക്ക് എത്തിയില്ല. ഒടുവിൽ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ എല്ല് കയറിപ്പോയിട്ടുണ്ടെന്ന് അറിയിച്ച് വീണ്ടും പ്ലാസ്റ്ററിടേണ്ടി വന്നുവെന്നും കുടുംബം പറയുന്നു.

Content Highlights: The family of a newborn whose arm was reportedly fractured during delivery at Kozhikode Medical College is set to meet the Health Minister and submit a formal complaint

To advertise here,contact us