യുവതിയെ കാട്ടാന കൊലപ്പെടുത്തിയ സംഭവം: കുട്ടികളെ ഏറ്റെടുത്ത് വനംവകുപ്പ്, ധനസഹായവും വിദ്യാഭ്യാസവും ഉറപ്പാക്കി

കുട്ടികള്‍ക്ക് വനംവകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ മെന്ററായി വയ്ക്കുമെന്നും ഷിബു ബേബി ജോണ്‍

ഇടുക്കി: ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാരിയുടെ മക്കള്‍ക്ക് സഹായവുമായി സര്‍ക്കാര്‍. മാരിയുടെ രണ്ട് മക്കളുടെ പേരില്‍ ആദ്യം അഞ്ചുലക്ഷം രൂപ വീതം നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. കുട്ടികളുടെ ഉത്തരവാദിത്വം വനംവകുപ്പ് ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

'18 വയസുവരെ വിദ്യാഭ്യാസം വനം വകുപ്പ് ഏറ്റെടുക്കും. എല്ലാ മാസവും കുടുംബത്തിന് 5000 രൂപ വീതം നല്‍കും. കുട്ടികള്‍ക്ക് വനംവകുപ്പില്‍ നിന്ന് ഒരു ഉദ്യോഗസ്ഥനെ മെന്ററായി വയ്ക്കും. പരിഹാരമല്ലെങ്കിലും പുതിയ കാല്‍വയ്പ്പ് എന്ന നിലയിലാണ് തീരുമാനം. പുതിയ മോഡല്‍ നമ്മള്‍ തുടങ്ങുകയാണ് അടുത്തമാസം പദ്ധതി തയ്യാറാക്കി ഡല്‍ഹിക്ക് പോകും', ഷിബു ബേബി ജോണ്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കാട്ടാന ആക്രമണത്തില്‍ മാരി കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റിരുന്നു. കുട്ടിയെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴായിരുന്നു സംഭവം. പ്രദേശത്ത് കാട്ടാനയുണ്ടെന്ന് അറിയിച്ചിരുന്നതായി വനംവകുപ്പ് പറഞ്ഞു.

സൂര്യനെല്ലിയിലെ ജനവാസ മേഖലയില്‍ രണ്ട് കാട്ടാനകളാണ് തമ്പടിച്ചിരിക്കുന്നത്. കനത്ത മൂടല്‍മഞ്ഞ് കാരണം കാട്ടാനകളെ കാണാന്‍ മാരിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കാട്ടാന യുവതിയെ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു.

Content Highlights: The government has announced assistance for the children of Mari, who was killed in a wild elephant attack at Suryanelli in Chinnakanal

To advertise here,contact us