ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചാല്‍ മൂന്ന് മാസത്തേക്ക് ലൈസന്‍സ് കട്ട്, അതുമാത്രമല്ല; നിയമങ്ങള്‍ കടുപ്പിച്ച് MVD

നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ പരിശീലന ക്ലാസുകള്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം

തിരുവനന്തപുരം: നിയമലംഘകര്‍ക്കുള്ള ശിക്ഷാനടപടികള്‍ കര്‍ശനമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിലും ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്താലും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ മൂന്ന് മാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുക. ഒരു ദിവസത്തെ പരിശീലനക്ലാസും നിര്‍ബന്ധമാണ്. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തവരുടെ പേരുകള്‍ സാരഥി പോര്‍ട്ടലിലും മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും.

നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ പരിശീലന ക്ലാസുകള്‍ നിര്‍ബന്ധമാക്കാനാണ് തീരുമാനം. ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്കാകും ലെെസൻസ് സസ്പെൻഡ് ചെയ്യുക. ഒരു ദിവസത്തെ പരിശീലനക്ലാസും ഉണ്ടാകും.

മദ്യപിച്ച് വാഹനമോടിക്കല്‍, അപകടകരമായ ഡ്രൈവിംഗ്, റേസിംഗ് എന്നിവയ്ക്ക് ആറ് മാസത്തെ ലൈസന്‍സ് സസ്‌പെന്‍ഷനും 3 ദിവസത്തെ പരിശീലനവും ഉണ്ടാകും. ആളപായം ഉണ്ടാക്കിയാല്‍ ഒരു വര്‍ഷത്തേക്ക് ലൈസന്‍സ് നഷ്ടമാകും. അമിത വേഗതയില്‍ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാല്‍ മൂന്ന് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യുകയും മൂന്ന് ദിവസത്തെ പരിശീലനവും നല്‍കും.

അശ്രദ്ധമായോ മദ്യപിച്ചോ വാഹനമോടിച്ച് മരണം സംഭവിച്ചാല്‍ ലൈസന്‍സ് ഒരു വര്‍ഷത്തേക്കാകും സസ്പെൻഡ് ചെയ്യുക. ഒപ്പം 5 ദിവസത്തെ പരിശീലനവും ഉണ്ടാകും. പുതിയ മാറ്റങ്ങള്‍ ഉടനടി നടപ്പിലാക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം നല്‍കും.

Content Highlights: The Motor Vehicles Department has warned that driving or riding without a helmet could lead to suspension of the driving licence for up to three months

To advertise here,contact us