കണ്ണൂർ: പിലാത്തറയിലെ കാർ ആക്രമിച്ച് നടത്തിയ കവർച്ചയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. സംഘടിത കവർച്ചയ്ക്കാണ് പരിയാരം പൊലീസ് കേസെടുത്തത്. മഹാരാഷ്ട്ര സ്വദേശി കുമാർ ജലന്ധർ നിഗമിൻ്റെ പരാതിയിലാണ് കേസ്. പരാതിക്കാരൻ സഞ്ചരിച്ച കാർ തടഞ്ഞുവെച്ച് ആക്രമിച്ചെന്നാണ് പരാതി. പരാതിക്കാരൻ്റെ ഭാര്യയുടെ ബാഗിൽ ഉണ്ടായിരുന്ന 25 ഗ്രാം സ്വർണം നഷ്‌ടപ്പെട്ടെന്നും പരാതിയിൽ പറയുന്നു. BNS 310 വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
അതേസമയം, പിലാത്തറയില്‍ ആക്രമിക്കപ്പെട്ട കാര്‍ സുഹൃത്തിന് കൈമാറിയതാണെന്നായിരുന്നു വാഹന ഉടമ അശ്വന്ത് യശ്വന്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. നാട്ടില്‍ നിന്ന് വരാന്‍ മഹാരാഷ്ട്ര സ്വദേശിയായ സുഹൃത്തിന്റെ കുടുംബത്തിനാണ് വാഹനം കൊടുത്തത്. വാഹനം കൊണ്ടുപോയ ആള്‍ വീട്ടിലുണ്ടെന്നും ഉടമ പറഞ്ഞു. ഇന്ന് രാവിലെയാണ് കണ്ണൂര്‍ പിലാത്തറയില്‍ ദുരൂഹസാഹചര്യത്തില്‍ കാര്‍ കണ്ടെത്തിയത്. ബോണറ്റും ഡോറും തുറന്ന നിലയിലുള്ള കാറില്‍ രക്തക്കറയും കണ്ടെത്തിയിരുന്നു.
പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജിന് സമീപത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാര്‍ കണ്ടെത്തിയത്. കാറിനകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു. കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സംഭവം ആദ്യം ശ്രദ്ധിക്കുന്നത്. ഉടൻ തന്നെ വിവരം പരിയാരം പൊലീസിൽ അറിയിക്കുകയായിരുന്നു.
Content Highlights: Police have registered a case in connection with the robbery carried out after attacking a car in Pilathara. An investigation is underway to identify the accused and recover the stolen items.