ഇടുക്കി: തന്നെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന്‍റെ പേരിൽ കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കിയ നടപടിയിൽ അതൃപ്തി അറിയിച്ച് ഡീൻ കുര്യാക്കോസ് എം പി. ഡിസിസി അംഗത്തെ പുറത്താക്കിയ നടപടി ആശ്ചര്യജനകമെന്നാണ് പ്രതികരണം. സംഭവത്തെ തുടർന്ന് ഇടുക്കി ഡിസിസിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ശക്തമാണ്. നടപടി പാർട്ടി പരിശോധിക്കണമെന്നാണ് എംപി ഡീൻ കുര്യാക്കോസ് ആശ്യപ്പെടുന്നത്. കാര്യങ്ങൾ അനാവശ്യ ചർച്ചകളിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ലെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. ഡിസിസി പ്രസിഡന്റുമായി യുദ്ധപ്രഖ്യാപനത്തിന് ഇല്ലെന്നും അദേഹം വ്യക്തമാക്കി. പാർട്ടി അണികളുടെ വൈകാരിക പ്രതികരണത്തെ അനുകൂലിക്കുക മാത്രമാണ് താൻ ചെയ്തതെന്നും അദേഹം പറഞ്ഞു. മറ്റു ജില്ലകളിൽ ഇല്ലാത്ത പ്രശ്നങ്ങൾ ഇടുക്കിയിൽ മാത്രം എന്തുകൊണ്ട് സംഭവിക്കുന്നഎന്നും എം പി ചോദിച്ചു.
ഡീൻ കുര്യാക്കോസ് എം പിയെ അനുകൂലിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന് ഇടുക്കി ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗമായ അനൂപ് കോച്ചേരിയെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ഡിസിസി പ്രസിഡൻ്റ് സി പി മാത്യുവിൻ്റെ നിർദേശ പ്രകാരമാണ് നടപടി സ്വീകരിച്ചത്.
ഡീൻ കുര്യാക്കോസ് എം പി വി ഡി സതീശൻ്റെ പോരാളിയാണെന്നും എം പിക്കെതിരെ അധിക്ഷേപം പറഞ്ഞാൽ ഇടുക്കിയിലെ കോൺഗ്രസ് പ്രവർത്തകർ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നുമാണ് അനൂപ് കോച്ചേരി ഫേസ് ബുക്ക് പോസ്റ്റിലൂടെ പറഞ്ഞത്. ഇതിനെതിരെയാണ് ഇടുക്കി ഡിസിസി നടപടി സ്വീകരിച്ചത്. ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്തതാണ് എന്ന് ഡിഡിസി പ്രസിഡൻ്റ് പറഞ്ഞതിന് മറുപടിയായാണ് അനൂപ് കൊച്ചേരി ഫേസ്ബുക്ക് പോസ്റ്റിട്ടത്.
കഴിഞ്ഞ ആഴ്ചയാണ് ഡീന്‍ കുര്യാക്കോസ് എംപിക്കെതിരെ ആഞ്ഞടിച്ച് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യു രംഗത്തെത്തിയിരുന്നത്. ഡീന്‍ കുര്യാക്കോസിന് മൂക്കാതെ പഴുത്തതിന്റെ പ്രശ്നമാണെന്ന പരാമർശമാണ് സി പി മാത്യു നടത്തിയത്. എംപി, എംപിയുടെ പണി എടുത്താല്‍ മതിയെന്നും ഡിസിസി പ്രസിഡന്റിന്റെ പണി താന്‍ എടുത്തു കൊള്ളാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: