ഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കോടതിയില്‍ നിന്ന് കാണാതായി

ഫസലിന്റെ രക്തം പുരണ്ട തൂവാലയാണ് കാണാതായത്

കണ്ണൂര്‍: തലശ്ശേരി ഫസല്‍ വധക്കേസിലെ തൊണ്ടിമുതലായ തൂവാല കാണാതായി. എറണാകുളം സിജെഎം കോടതിയില്‍ നിന്നാണ് തൊണ്ടിമുതല്‍ കാണാതായത്. ഫസലിന്റെ രക്തം പുരണ്ട തൂവാലയാണ് കാണാതായത്. കേസില്‍ നിര്‍ണായക തെളിവാണിത്.

കഴിഞ്ഞ ദിവസം നടന്ന കേസിന്റെ വിചാരണ വേളയില്‍ തൂലാവ ഹാജരാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പരിശോധന നടത്തിയപ്പോഴാണ് തൂവാല കാണുന്നില്ലെന്ന് വ്യക്തമായത്. തൂവാല കാണാനില്ലെന്ന് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. എലി കരണ്ടതാകാമെന്നാണ് നിഗമനം. തൂവാല എങ്ങനെ കാണാതായി എന്നതില്‍ കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് സിബിഐ പറയുന്നത്. അതേസമയം തൂവാല കാണാതായത് കേസില്‍ തിരിച്ചടിയാകില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടടക്കം ഉണ്ടെന്നും സിബിഐ പറയുന്നു.

2006 ഒക്ടോബര്‍ 22നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ടത്. സിപിഐഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍. കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍, കൊടി സുനി തുടങ്ങി എട്ട് പേരാണ് കേസിലെ പ്രതികള്‍. കാരായി രാജന്‍ നിലവില്‍ നിയുക്ത എംഎല്‍എയാണ്.

Content Highlights- A towel considered material evidence in the Fazal murder case has reportedly gone missing from court custody

To advertise here,contact us