'മേയറോട് പരാതി പറയാന്‍ ചെന്നാല്‍ വാട്ടര്‍ അതോറിറ്റിയോട് പറയാന്‍ പറയും'; കുടിവെള്ള പ്രതിസന്ധിയില്‍ കെ മുരളീധരൻ

പൈപ്പ് തുറന്നാല്‍ പാമ്പിന്റെ ശബ്ദം ആണോ പൈപ്പിന്റെ ശബ്ദമാണോ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കെ മുരളീധരൻ പരിഹസിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധിയില്‍ കോര്‍പ്പറേഷനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. മേയറോട് പരാതി പറയാന്‍ ചെന്നാല്‍ വാട്ടര്‍ അതോറിറ്റിയോട് പറയാന്‍ പറയുമെന്ന് കെ മുരളീധരന്‍ പറഞ്ഞു. വാട്ടര്‍ അതോറിറ്റിയോട് പറഞ്ഞാല്‍ വിതരണ അവകാശം കോര്‍പ്പറേഷന് ആണെന്ന് പറയും. ഈ നഗരസഭാ വന്നതിനുശേഷം ആറ്റുകാല്‍ വാര്‍ഡില്‍ കുടിവെള്ളം കിട്ടിയിട്ടില്ല. പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് ആറ്റുകാല്‍. പൊങ്കാല സമയത്ത് പോലും വലിയ പ്രതിസന്ധി നേരിട്ടുവെന്നും കെ മുരളീധരന്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

തിരുവനന്തപുരം നഗനത്തില്‍ പൈപ്പ് പൊട്ടുന്നത് സ്ഥിരമായി മാറി. ഒരു യോഗം പോലും വിളിക്കുന്നില്ല. പെരുമാറ്റ ചട്ടം ഉണ്ടായിരിക്കാം. മന്ത്രിയെ വിളിക്കണ്ടല്ലോ. മറ്റ് ഉദ്യോഗസ്ഥരെ വിളിക്കുന്നതിന് എന്താണ് തടസ്സമെന്നും കെ മുരളീധരന്‍ ചോദിച്ചു. തലസ്ഥാനം ഇരുട്ടിലായ സ്ഥിതിയാണുള്ളത്. പുറത്തിറങ്ങിയാല്‍ ചൂട് സഹിക്കാന്‍ വയ്യ. അകത്തും പുറത്തും പാമ്പ് എന്ന അവസ്ഥ. പൈപ്പ് തുറന്നാല്‍ പാമ്പിന്റെ ശബ്ദം ആണോ പൈപ്പിന്റെ ശബ്ദമാണോ എന്ന് തിരിച്ചറിയാന്‍ വയ്യ. ഇതാണ് നിലവിലെ തലസ്ഥാനത്തിന്റെ അവസ്ഥയെന്നും കെ മുരളീധരന്‍ പറഞ്ഞു.

നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളം എത്തിക്കാനുള്ള ഉത്തരവാദിത്വം മേയറിനാണ്. മേയര്‍ നഗരത്തിന്റെ പിതാവാണ്. മേയര്‍ അടിയന്തരമായി വിഷയത്തില്‍ ഇടപെടണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് നടപടി ഉണ്ടാക്കണം. വാട്ടര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥരും പരിശുദ്ധന്മാരല്ല. അവരുടെ ഭാഗത്തും തെറ്റുകള്‍ ഉണ്ട്. എല്ലാവരെയും തുല്യരായി കണ്ട് വിഷയങ്ങള്‍ പരിഹരിക്കണമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights- K Muraleedharan criticized the mayor over the drinking water crisis

To advertise here,contact us