ഇടുക്കി: ഇടുക്കി ജില്ലയിൽ ലൈംഗികാതിക്രമവും പീഡനവും നേരിട്ട 93 അതിജീവിതമാർക്ക് സർക്കാർ സഹായധനമായി 4.81ലക്ഷം രൂപ വിതരണം ചെയ്തു. 5.21ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. 2023, 24, 25 വർഷങ്ങളിൽ അതിക്രമത്തിനിരയാവർക്കാണ് സഹായധനം വിതരണം ചെയ്തത്.
ജില്ലാതല നിയമസഹായ അതോറിറ്റി കമ്മിറ്റി യോഗം ചേർന്ന് നഷ്ടപരിഹാരം തിട്ടപ്പെടുത്തും. തുടർന്ന് ഇക്കാര്യം സംസ്ഥാന അതോറിറ്റിയെ അറിയിക്കും. ഇവരുടെ ശുപാർശയിൽ സർക്കാർ ധനസഹായം അനുവദിക്കുകയാണ് ചെയ്യുന്നത്.
അതേസമയം ഇടുക്കി, മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നിവടങ്ങളിലെ നാല് കേസുകളിൽ ഉൾപ്പെട്ട അതിജീവിതമാരെ കണ്ടെത്താനായിട്ടില്ല. ഇക്കാരണത്താലാണ് അവർക്കുള്ള സഹായം വിതരണം ചെയ്യാൻ കഴിയാത്തതെന്ന് ജില്ലാ നിയമസഹായ അതോറിറ്റി സെക്രട്ടറി കൂടിയായ സബ് ജഡ്ജി എൻ എൻ സിജി വ്യക്തമാക്കി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുകയാണ്.
കഴിഞ്ഞ കുറച്ച് കൊല്ലങ്ങളായി സഹായധന വിതരണം മതിയായ രീതിയിൽ നടക്കാത്തിനെ തുടർന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇത്തവണ വിതരണം നടന്നത്. പോക്‌സോ കേസിലെ ഇരകളായവർക്ക് ഇടക്കാല ധനസഹായത്തിനും അന്തിമ നഷ്ടപരിഹാരത്തിനും അർഹതയുണ്ട്. ബലാത്സംഗത്തിന് ഇരയായ സ്ത്രീക്ക് 4ലക്ഷം രൂപവരെയും പ്രായപൂർത്തിയാകാത്തവർക്ക് ആറുലക്ഷം വരെയും നഷ്ടപരിഹാരം ലഭിക്കും.
Content Highlights: Authorities in Idukki provided financial assistance to 93 survivors of sexual assault and abuse. Officials are also continuing efforts to trace four more eligible beneficiaries to ensure they receive support under the assistance scheme