സ്ത്രീസുരക്ഷാ പെന്‍ഷന്‍; അപേക്ഷകരുടെ എണ്ണം കുതിക്കുന്നു

ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍ തുടങ്ങും

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതിക്കായുള്ള അപേക്ഷകരുടെ എണ്ണം കുതിക്കുന്നു. പദ്ധതി തുടങ്ങിയ ഫെബ്രുവരിയില്‍ 10.05 ലക്ഷം അപേക്ഷകരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് 18.18 ലക്ഷമായി ഉയര്‍ന്നു. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍ തുടങ്ങും.

35 വയസ് പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പെന്‍ഷന് അപേക്ഷിക്കാം. അതിനാല്‍ തന്നെ ഗുണഭോക്താക്കള്‍ ഇനിയും കൂടും. മലപ്പുറം ജില്ലയിലാണ് അപേക്ഷകര്‍ കൂടുതല്‍. 2.55 ലക്ഷമാണ് അപേക്ഷകരുടെ എണ്ണം. ഇവരില്‍ 2.4 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ കിട്ടിത്തുടങ്ങി. തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 1.91 അപേക്ഷകരാണ് ജില്ലയിലുള്ളത്. 1.69 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടിയത്. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 51,479 പേരാണ് അപേക്ഷകര്‍. ഇതില്‍ 44,851 പേര്‍ക്ക് പെന്‍ഷന്‍ അനുവദിച്ചു.

ബാക്കി അപേക്ഷകള്‍ പരിശോധനയിലാണ്. 35നും 60നും ഇടയിലുള്ള മഞ്ഞ, പിങ്ക് കാര്‍ഡുകളിലെ അംഗങ്ങളായ സ്ത്രീകള്‍ക്കാണ് പെന്‍ഷന് അര്‍ഹതയുള്ളത്. സംസ്ഥാനത്തുനിന്ന് താമസം മാറുകയോ ജോലി ലഭിക്കുകയോ ചെയ്താലോ റേഷന്‍കാര്‍ഡ് മാറിയാലോ പെന്‍ഷന്‍ കിട്ടില്ല. അനര്‍ഹമായി പെന്‍ഷന്‍ വാങ്ങിയാല്‍ 18 ശതമാനം പലിശ സഹിതം തിരികെ ഈടാക്കുകയും ചെയ്യും.

Content Highlights: number of applicants for the state government's women's safety pension scheme is increasing

To advertise here,contact us