കൊല്ലം: കൊല്ലം ആശ്രാമം ക്ഷേത്രോത്സവത്തിന് ഇടയിൽ നൃത്തം ചെയ്തയാളെ മർദ്ദിച്ച കേസിൽ പ്രതി പിടിയിൽ. ആശ്രാമം സ്വദേശി ശ്യാംകുമാറാണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം ഈസ്റ്റ് പൊലീസാണ് സംഭവത്തിൽ കേസ് രജിസ്ട്രർ ചെയ്തത്.
തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ ബാലചന്ദ്രനെന്ന 57കാരനെയാണ് ശ്യാം കുമാർ കസേര കൊണ്ട് മർദിച്ചത്. കാണികൾക്ക് ഇടയിലൂടെ ഗാനമേളയിലെ പാട്ടിന് നൃത്തം ചെയ്ത് ബാലചന്ദ്രൻ വേദിക്ക് മുന്നിലെത്തി. ഇതിനിടെ മദ്യലഹരിയിലായിരുന്ന ബാലചന്ദ്രനെ ശ്യാംകുമാർ പ്ലാസ്റ്റിക്ക് കസേര കൊണ്ട് മുഖത്തടിച്ചു. അടിച്ച ആഘാതത്തിൽ ബാലചന്ദ്രന് ഒരു പല്ലുനഷ്ടമാകുകയും ചെയ്തു.
സംഭവത്തിൽ കാണികളടക്കം ആരും ഇടപെട്ടതുമില്ല. സ്റ്റേജിൽ പാട്ടുപാടിക്കൊണ്ടിരുന്നയാൾ മാത്രമാണ് ചെറുതായെങ്കിലും പ്രതിഷേധം അറിയിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ പ്രതിക്കെതിരെ കേസെടുക്കണമെന്ന് ശക്തമായ ആവശ്യം ഉണ്ടായിരുന്നു. എന്നാൽ പൊലീസ് കേസെടുക്കാത്തതിനെ തുടർന്ന് ബാലചന്ദ്രൻ തന്നെ പരാതി നൽകുകയാണ് ഉണ്ടായത്. കൊല്ലം നഗരത്തിൽ ആക്രി വിറ്റ് ജീവിതോപാധി കണ്ടെത്തുന്ന ബാലചന്ദ്രൻ റോഡരികിലാണ് കിടക്കുന്നത്.
Content Highlights: A drunken dancer was struck with a plastic chair during a temple festival in Kollam