'സോഷ്യൽ മീഡിയ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്, ഇപ്പോഴത്തെ ചർച്ചകൾ വേദനാജനകം'; കോൺഗ്രസ് നേതാക്കൾ

നേതൃത്വത്തിന്റെ തീരുമാനം വരുംവരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും ബെന്നി ബെഹ്‌നാന്‍ പറഞ്ഞു

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. ഇപ്പോഴത്തെ ചര്‍ച്ചകള്‍ വേദനാജനകമാണെന്ന് ബെന്നി ബെഹ്‌നാന്‍ എംപി പറഞ്ഞു. നേതൃത്വത്തിന്റെ തീരുമാനം വരുംവരെ കാത്തിരിക്കുകയാണ് വേണ്ടതെന്നും ഇപ്പോഴത്തെ പ്രചാരണം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് വേദനയുണ്ടാക്കുമെന്നും ബെന്നി ബെഹ്‌നാന്‍ വ്യക്തമാക്കി. സോഷ്യല്‍ മീഡിയ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും കോണ്‍ഗ്രസ് നേതൃത്വം ഇത്തരം പ്രചാരണങ്ങളെ തളളിക്കളയണമെന്നും അദ്ദേഹം പറഞ്ഞു.

'ഇത്തരം സോഷ്യല്‍ മീഡിയാ പ്രചാരണങ്ങള്‍ വരാനിരിക്കുന്ന വിജയത്തിന്റെ ശോഭ കെടുത്തും. മറ്റൊരു പാര്‍ട്ടിയിലും ഈ ചര്‍ച്ച ഇല്ലല്ലോ. കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ ഇത്തരം പ്രചാരണങ്ങള്‍ക്കില്ല. സോഷ്യല്‍ മീഡിയ മാന്യത പാലിക്കണം. ഹൈജാക്ക് ചെയ്യാന്‍ സോഷ്യല്‍ മീഡിയയെ അനുവദിക്കരുത്. കെ സി ജോസഫിനെപ്പോലെ മുതിര്‍ന്ന നേതാവിന്റെ ആഹ്വാനത്തിന് വലിയ പ്രസക്തി കിട്ടിയില്ല'-ബെന്നി ബെഹ്‌നാന്‍ പറഞ്ഞു.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പല്ല മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്ന് കെ മുരളീധരനും അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളല്ലെന്നും ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുമെന്നും മുരളീധരന്‍ പറഞ്ഞു. നാട്ടികയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സുനില്‍ ലാലൂര്‍ ഫേസ്ബുക്ക് പോസ്റ്റിടരുതായിരുന്നെന്നും പാര്‍ട്ടി വേദികളില്‍ പറയേണ്ടത് ഫേസ്ബുക്കിലല്ല പറയേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.

Content Highlights: 'The CM should be decided not by social media, the current discussions are painful'; Congress leaders

To advertise here,contact us