കൊല്ലത്ത് യുഡിഎഫ് പ്രവര്‍ത്തകരുടെ കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവം; ഡ്രൈവര്‍ക്കെതിരെ കേസ്

എഫ്‌ഐആറില്‍ വാഹനം ഓടിച്ചയാളുടെ പേരില്ല

കൊല്ലം: കൊല്ലത്ത് ബിന്ദു കൃഷ്ണയുടെ മകന്റെ പേരിലുള്ള കാര്‍ ഇടിച്ച് കായിക താരങ്ങള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഡ്രൈവര്‍ക്കെതിരെയാണ് കേസെടുത്തത്. കൊല്ലം ഈസ്റ്റ് പൊലീസിന്റേതാണ് നടപടി. എഫ്‌ഐആറില്‍ വാഹനം ഓടിച്ചയാളുടെ പേരില്ല. ഭാരതീയ ന്യായ സംഹിതയിലെ 281, 125 (a), 125 (b), മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988 ലെ 134 (A), 134 (B) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അമിതവേഗതയിലും അശ്രദ്ധവുമായാണ് പ്രതി വാഹനം ഓടിച്ചതെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. KL 16 R 2935 നമ്പര്‍ കാറാണ് അപകടമുണ്ടാക്കിയതെന്നും എഫ്‌ഐആറില്‍ പറയുന്നു. പ്രതി നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.

ചൊവ്വാഴ്ച വൈകിട്ട് 6.40നായിരുന്നു അപകടമുണ്ടായത്. അപകടത്തില്‍ ഹോക്കി താരങ്ങളായ ചിന്നു ലക്ഷ്മി (13), ധനലക്ഷ്മി (13) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാര്‍ അമിത വേഗത്തിലെത്തി ഇരുവരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ച് കായലില്‍ വീണു. ചിന്നു ലക്ഷ്മിയുടെ തലയ്ക്ക് മുറിവും നട്ടെല്ലിലെ അസ്ഥിക്ക് പൊട്ടലും ഇടത് കൈക്കും വാരിയെല്ലിനും താടിയെല്ലിനും പൊട്ടലും ഉണ്ടായി. ഇതിന് പുറമേ ആന്തരിക രക്തസ്രാവവും സംഭവിച്ചു. ധനലക്ഷ്മിയുടെ ഇടത് കാലിന് മുറിവും പൊട്ടലും സംഭവിച്ചിട്ടുണ്ട്. ഇടത് തുട ഭാഗത്ത് അസ്ഥിക്ക് പൊട്ടലും ശരീരത്തിന്റെ പല ഭാഗത്തും മുറിവും സംഭവിച്ചിട്ടുണ്ട്. ചിന്നുലക്ഷ്മി അപകടനില തരണം ചെയ്തിട്ടുണ്ട് എന്നാണ് വിവരം.

വാഹനം തന്റെ മകന്റേത് തന്നെയെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു. അപകട സമയത്ത് മകനല്ല വാഹനമോടിച്ചത്. മകന്റെ സുഹൃത്തുക്കളായ കെഎസ്‌യു പ്രവര്‍ത്തകരായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചെലവ് ഏറ്റെടുക്കും. വാഹനാപകടത്തെ സിപിഐഎം രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. റിപ്പോര്‍ട്ടറിനോടായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം.

Content Highlights- Two athletes were injured in Kollam after being hit by a car linked to UDF workers. Police have registered a case against the driver and initiated an investigation into the incident

To advertise here,contact us