വയനാട്ടില്‍ 100 വീടുകളുടെ നിര്‍മ്മാണം പറഞ്ഞ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: അബിന്‍ വര്‍ക്കി

രക്തസാക്ഷി ഫണ്ട് അടിച്ച് മാറ്റി തിന്നവരാണ് തങ്ങളെ വിമർശിക്കുന്നതെന്നും അബിൻ വർക്കി

ആറന്മുള: വയനാട്ടില്‍ നൂറ് വീടുകളുടെ നിര്‍മ്മാണം പറഞ്ഞ സമയത്തിനുള്ളില്‍ കോണ്‍ഗ്രസ് പൂര്‍ത്തിയാക്കുമെന്ന് ആറന്മുളയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി. പിരിച്ച പണം സംബന്ധിച്ച് വ്യക്തതയുള്ള കണക്ക് ആണ് കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഡിവൈഎഫ്‌ഐ പിരിച്ച പണത്തില്‍ അവ്യക്തതയുണ്ട്. രക്തസാക്ഷി ഫണ്ട് അടിച്ചുമാറ്റി തിന്നവരാണ് തങ്ങളെ വിമര്‍ശിക്കുന്നതെന്നും അബിന്‍ വര്‍ക്കി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

'ഞങ്ങള്‍ സ്വന്തം കയ്യില്‍ നിന്നും പണം മുടങ്ങി സ്ഥലം മേടിച്ച് പണിയുന്ന വീട് ആണ്. അതിന്റെ തറക്കല്ലിട്ടു. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പറഞ്ഞു. അത് ചെയ്യും. പൊറാട്ട് നാടകം കളിക്കാതെ പാവപ്പെട്ട രക്തസാക്ഷികളുടെ ഫണ്ട് അടിച്ചുമാറ്റിയവരെ പുറത്താക്കുന്നതാണ് നല്ലത്. പിരിച്ച പൈസയുടെ കണക്ക് ഡിവൈഎഫ്‌ഐ അവതരിപ്പിക്കണം', അബിന്‍ വര്‍ക്കി പറഞ്ഞു. വയനാട് ദുരന്തബാധിതര്‍ക്കായി പിരിച്ച ഫണ്ട് എവിടെയെന്ന് ചോദ്യവുമായി ഡിവൈഎഫ്‌ഐ പത്തനംതിട്ടയില്‍ കുടില്‍കെട്ടി സമരവും ഭിക്ഷാടനവും നടത്തി പ്രതിഷേധിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് പറഞ്ഞ 30 വീടെവിടെ എന്ന ചോദ്യം പ്രതിഷേധക്കാര്‍ ഉയര്‍ത്തി. ഇതിനോടായിരുന്നു അബിന്‍ വര്‍ക്കിയുടെ പ്രതികരണം. ആറന്മുളയില്‍ വലിയ ശുഭപ്രതീക്ഷയോടെയാണ് നീങ്ങുന്നതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

വയനാടിനായി പിരിച്ച ഫണ്ട് കൊടുക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ് പിന്നെയെങ്ങനെ മറ്റുകാര്യങ്ങള്‍ ചെയ്യുമെന്ന് ആറന്മുളയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് ചോദിച്ചു. സാധാരണക്കാര്‍ അധ്വാനിച്ച് നല്‍കിയ ഫണ്ടാണ് കോണ്‍ഗ്രസിന് നല്‍കിയത്. ഫണ്ട് എവിടെപ്പോയി എന്നതിന് കോണ്‍ഗ്രസ് ഉത്തരം നല്‍കണം. സര്‍ക്കാര്‍ മികച്ച പ്ലാനിങ്ങോടെയാണ് വയനാടില്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിച്ചതെന്നും വീണാ ജോര്‍ജ് പറഞ്ഞു.

Content Highlights: Construction of 100 houses in Wayanad will be completed within the stipulated time said Abin Varkey

To advertise here,contact us