ന്യൂഡല്‍ഹി: കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ വനിത പ്രാതിനിധ്യ കുറവ്, നീതികേടാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂർ എംപി. സ്ഥാനാർത്ഥി നിർണയത്തിൽ തനിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തീരുമാനങ്ങൾ എടുത്തവർ എല്ലാ ഘടകങ്ങളും പരിഗണിച്ചിരിക്കാം. വിജയസാധ്യതയാണ് മാനദണ്ഡം എന്നാണ് പറയുന്നത്. വനിത ബില്ലിനെ പിന്തുണച്ച ആളാണ് താൻ. സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിത്യം വേണമെന്നാണ് നിലപാട് എന്നും ശശി തരൂർ പറഞ്ഞു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിക്കുന്ന 92 സീറ്റുകളില്‍ ഒമ്പത് മണ്ഡലങ്ങളിലാണ് വനിതകള്‍ സ്ഥാനാര്‍ത്ഥികളായിട്ടുള്ളത്. ചർച്ചകൾക്കും വിവാദങ്ങൾക്കും ട്വിസ്റ്റുകൾക്കും പിന്നാലെ വ്യാഴാഴ്ച വൈകുന്നേരമാണ് കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല. അഡ്വ. ടി ഒ മോഹനന്‍ തന്നെ മത്സരിക്കും. തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരും പെരുമ്പാവൂരില്‍ മനോജ് മൂത്തേടനും മത്സരിക്കും. എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല.കൊച്ചിയില്‍ ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് മത്സരിക്കും. ദീപ്തി മേരി വര്‍ഗീസിന്റെ പേര് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ നിര്‍ദേശിച്ചെങ്കിലും ഷിയാസിനെയാണ് പരിഗണിച്ചത്. ഷിയാസിന്റെ പേരായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍ദേശിച്ചത്. ഏറ്റുമാനൂരില്‍ നാട്ടകം സുരേഷ് മത്സരിക്കും. കായംകുളത്ത് എം ലിജുവും റാന്നിയില്‍ പഴംകുളം മധുവും ആറന്മുളയില്‍ അബിന്‍ വര്‍ക്കിയും മത്സരിക്കും. നേമത്ത് കെ എസ് ശബരീനാഥന്‍ മത്സരിക്കും.
Content Highlights: Shashi Tharoor criticizes the low representation of women in the Indian National Congress candidate list