കൊല്ലം: വീണാ ജോർജിന് നേരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിൽ സ്ത്രീവിരുദ്ധ മുദ്രാവാക്യം വിളിച്ച് ഡിവൈഎഫ്ഐ. ചിന്ത ജെറോം നയിച്ച ജാഥയിലാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സ്ത്രീവിരുദ്ധ മുദ്രാവാക്യം ഉയർത്തിയത്. പ്രകോപന മുദ്രാവാക്യത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ വിമർശനമാണ് ഉയരുന്നത്.
അതേസമയം, വീണാ ജോർജിന്റെ ആരോഗ്യനിലയെ സംബന്ധിച്ചുള്ള മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറങ്ങി. പരിക്ക് ഗുരുതരമെന്നാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍. മന്ത്രിയുടെ കഴുത്തിന് ക്ഷതമുണ്ടെന്നും കനത്ത വേദനയുണ്ടെന്നുമാണ് വിവരം. നിലവില്‍ ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സ്ഥിതിയല്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിട്ടുണ്ട്.
11 അംഗങ്ങള്‍ അടങ്ങിയ ടീമാണ് മെഡിക്കല്‍ ബോര്‍ഡിലുള്ളത്. ന്യൂറോളജി, ന്യൂറോ സര്‍ജറി, കാര്‍ഡിയോളജി, മെഡിസിന്‍, ഇഎന്‍ടി വിഭാഗം മേധാവിമാരും മെഡിക്കല്‍ ബോര്‍ഡിലുണ്ട്. സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍എംഒ എന്നിവരും അടങ്ങിയ മെഡിക്കല്‍ ടീമാണ് യോഗം ചേര്‍ന്നത്. വിശദമായ മെഡിക്കല്‍ ബുള്ളറ്റിന്‍ ഒരു മണിയോടെ പുറത്തിറക്കും.
അതേസമയം ആരോഗ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയതല്ലാതെ ആക്രമിച്ചിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് നേതൃത്വം. ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഹാജരാക്കുന്നവര്‍ പാരിതോഷികം നല്‍കുമെന്നും സംഘടന വെല്ലുവിളിക്കുന്നു.
ഇന്നലെ വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍വെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മന്ത്രിയെ പിന്നീട് പരിയാരത്തേക്ക് മാറ്റുകയായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ സിസിടിവി ക്യാമറകളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല എന്ന് ഇതിനകം ആര്‍പിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ക്യാമറകള്‍ എല്ലാം പരിശോധിച്ച ശേഷമാണ് ആര്‍പിഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. കേസുമായി ബന്ധപ്പെട്ട് റെയില്‍വേ പൊലീസ് ആര്‍പിഎഫിനോട് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങള്‍ ഇല്ല എന്ന് വ്യക്തമായത്.
Content Highlights: Workers of Democratic Youth Federation of India sparked controversy after raising objectionable slogans during a protest march condemning the alleged assault on Health Minister Veena George. The march was led by Chinta Jerome.