ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം;5 KSU പ്രവർത്തകർക്കെതിരെ കേസ്, DCC ഓഫീസിനു നേരെ നടന്ന SFI പ്രതിഷേധത്തിൽ സംഘർഷം

കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്

കണ്ണൂർ: കെഎസ്‌യുവിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരെ കേസ് എടുത്തതായി ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. എം സി അതുൽ, സി എച് മുബാസ്, മുഹമ്മദ് യാസീൻ, അക്ഷയ് മാട്ടൂൽ, ബിഥുൽ എന്നിവരാണ് അറസ്റ്റിലായത്. അതിക്രമം നടന്നത് റെയിൽവെ സ്റ്റേഷനകത്ത് നിന്നായതിനാൽ അറസ്റ്റിലായവരെ റെയിൽവെ പൊലീസിന് കൈമാറും. ഇവർ നിലവിൽ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്.

ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽവെച്ച് ആരോഗ്യമന്ത്രിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റ് നിലവിൽ കണ്ണൂരിലെ ജില്ലാ ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കയാണ്.

സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സിപിഐഎമ്മും ഇടത് വിദ്യാർത്ഥി സംഘടനകളും വ്യപകമായി പ്രതിഷേധ പ്രകടനങ്ങളാണ് സംഘടിപ്പിക്കുന്നത്. അതേസമയം കണ്ണൂരിൽ ഡിസിസി ഓഫീസിനു നേരെ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷമുണ്ടായി. ഓഫീസിലേക്ക് പ്രതിഷേധക്കാർ കല്ലെറിഞ്ഞുവെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരിക്ക് പരിക്കേറ്റു.

Content Highlights: Case filed against five people in connection with the incident in which Health Minister Veena George was injured during KSU's protest

To advertise here,contact us