ആറ് കുടുംബങ്ങൾക്ക് വാടകയ്ക്ക് നൽകിയ വീട്; തറ പൊളിച്ചപ്പോള്‍ സ്ത്രീയുടെ അസ്ഥികൂടം; കൊലയെന്ന നിഗമനത്തിൽ പൊലീസ്

പായിൽ കെട്ടിയ നിലയിലായിരുന്നു അസ്ഥികൂടം, തലയോട്ടിയിൽ അടിയേറ്റ പാടുണ്ട്

തൃശൂര്‍: തൃശൂരില്‍ പുതുക്കിപ്പണിയാനെന്ന ലക്ഷ്യത്തോടെ വീടിന്റെ തറ പൊളിച്ചപ്പോള്‍ കണ്ടത് സ്ത്രീയുടെ അസ്ഥികൂടം. എരുമപ്പെട്ടിയിലാണ് സംഭവം നടന്നത്. പായയില്‍ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം അതിന് മുകളില്‍ സിമന്റിട്ട നിലയിലായിരുന്നു. ഫോറന്‍സിക് പരിശോധയില്‍ സ്ത്രീക്ക് നാല്‍പത് വയസ് പ്രായമുള്ളതായി കണ്ടെത്തി. തലയോട്ടിയില്‍ അടിയേറ്റ പാടുമുണ്ട്. സ്ത്രീയുടേത് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ അത് തെളിയിക്കുക അത്ര എളുപ്പമല്ല.

കഴിഞ്ഞ ദിവസമായിരുന്നു പുതുക്കിപ്പണിയുന്നതിനായി ഉടമകള്‍ വീടിന്റെ തറയടക്കം പൊളിച്ചത്. അസ്ഥികൂടം കണ്ടെത്തിയതോടെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി അസ്ഥികൂടം പുറത്തെടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. ഫോറന്‍സിക് പരിശോധനയില്‍ അസ്ഥികൂടം സ്ത്രീയുടേതാണെന്നും ഇതിന് എട്ട് വര്‍ഷത്തോളം പഴക്കമുണ്ടെന്നും വ്യക്തമായി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തിയ വീട്ടില്‍ ഇതുവരെ ആറ് കുടുംബങ്ങള്‍ വാടകയ്ക്ക് താമസിച്ചതായി കണ്ടെത്തി. ഇതില്‍ അതിഥി തൊഴിലാളികളും കുന്നംകുളം സ്വദേശിയായ ഒരു മരംവെട്ട് തൊഴിലാളിയും ഉണ്ടായിരുന്നു. അതിഥി തൊഴിലാളികള്‍ അടക്കം വീട്ടില്‍ താമസിച്ചിരുന്നവരെ പൊലീസ് നേരിട്ട് കണ്ട് സംസാരിച്ചു. എന്നാല്‍ കുന്നംകുളം സ്വദേശിയായ മരംവെട്ട് തൊഴിലാളിയെ നേരിട്ട് കാണാന്‍ പൊലീസിന് സാധിച്ചില്ല. ഇയാളുടെ ബന്ധുക്കളെ കണ്ടെത്തിയെങ്കിലും അദ്ദേഹം കുഴഞ്ഞുവീണ് മരിച്ചതായാണ് അവര്‍ നല്‍കിയ വിവരം. ഇദ്ദേഹം മൂന്ന് വിവാഹം കഴിച്ചിരുന്നു. ഇവരില്‍ ആരെങ്കിലുമാണോ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിട്ടുണ്ട്.

Content Highlights- Police investigating a suspected murder after skeletal remains of a woman were discovered in a house rented by six families in thrissur

To advertise here,contact us