കാസർകോട്: നാലത്തടുക്കയില്‍ മോഷണക്കുറ്റം ആരോപിച്ച് യുവതി ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനും അയൽവാസികൾക്കുമെതിരെ കുടുംബം. വ്യാജ മോഷണക്കുറ്റം ആരോപിച്ചതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തത് എന്നും വനിതാ പൊലീസ് ഇല്ലാതെയാണ് ചോദ്യം ചെയ്തത് എന്നും കുടുംബം പറഞ്ഞു. ആത്മഹത്യക്ക് മുൻപായി തന്റെ ഭാഗം വിശദീകരിച്ച് യുവതി എടുത്ത വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
നാലത്തടുക്ക സ്വദേശിനി ജസീലയാണ് (24 ) ജീവനൊടുക്കിയത്. ജസീലയ്ക്കെതിരെ സ്വർണമോഷണ കുറ്റം ആരോപിക്കപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് അയൽക്കാരിൽ നിന്നും പൊലീസിൽ നിന്നും നേരിട്ട മാനസിക പീഡനത്തെത്തുടർന്നാണ് ജസീല ആത്മഹത്യ ചെയ്തത് എന്നാണ് ആരോപണം. ആത്മഹത്യക്ക് മുൻപായി ചിത്രീകരിച്ച വീഡിയോയിൽ ജസീല പറയുന്നത് ഇങ്ങനെയാണ്,'ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോൾഡ് മിസ്സായി. ഞാൻ എടുത്തുവെന്നാണ് പറയുന്നത്. ഞാൻ അങ്ങനെ ചെയ്തിട്ടുപോലുമില്ല. ഞാൻ ഏതൊക്കെയോ ചെക്കന്മാരുമായിട്ട് കോഴിക്കോട് പോയി റൂമെടുത്തു എന്നൊക്കെ പറഞ്ഞുനടക്കുകയാണ് അവർ. വീട്ടിൽ ആർക്കും ഒരു സമാധാനവുമില്ല. ഞാൻ മരിച്ചാൽ ഇവർക്ക് ശിക്ഷ കൊടുക്കണം. എടുക്കാത്ത ആഭരണം എങ്ങനെ കൊടുക്കാനാണ്? എന്നെ എന്തിനാ ഇങ്ങനെ നാണം കെടുത്തുന്നത്?' എന്നാണ് യുവതി പറയുന്നത്.
ആദൂർ പൊലീസാണ് യുവതിയെ ചോദ്യം ചെയ്‌തത്. പൊലീസിനെതിരെ യുവതിയുടെ കുടുംബം രംഗത്തുണ്ട്. പരാതി എഴുതിനൽകാൻ ശ്രമിച്ചപ്പോൾ പൊലീസ് അതിന് സമ്മതിച്ചില്ല. യുവതി തന്നെയാണ് എടുത്തത് എന്ന രീതിയിൽ സംസാരിക്കുകയും ചെയ്തു. ചോദ്യം ചെയ്യുമ്പോൾ വനിതാ പൊലീസ് ഉണ്ടായിരുന്നില്ല. അപമാനിച്ച് ആ കുട്ടിയെ പുറത്തിറങ്ങാൻ പറ്റാത്ത വിധത്തിലാക്കി എന്നും ജസീലയുടെ ബന്ധു പറയുന്നത്.
ആദൂർ പൊലീസിനെതിരെ വിദ്യാനഗർ പൊലീസ് സ്റ്റേഷനിലാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. ജസീലയുടെ ആത്മഹത്യയ്ക്ക് പിന്നിൽ പൊലീസ് നൽകിയ മാനസിക പീഡനം മൂലമാണ് എന്നാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ ഞായറാഴ്ചയാണ് യുവതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് മരണം സംഭവിച്ചത്.
Content Highlights: A young woman in Nalatadukka allegedly died tok her life after being accused of theft. Her family has blamed both the police and neighbours, claiming she was falsely accused and subjected to mental harassment