എറണാകുളം: നികുതി രേഖകൾ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് സിനിമാ താരം ഹണി റോസിന് നൽകിയ കാരണം കാണിക്കല്‍ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി. വിവിധ വർഷങ്ങളിലെ നികുതി രേഖകള്‍ ആവശ്യപ്പെട്ട് ഒന്നിച്ച് നൽകിയ നോട്ടീസാണ് റദ്ദാക്കിയത്. ഓരോ വർഷത്തെയും നികുതി രേഖ പ്രത്യേകമായി ആവശ്യപ്പെടണമെന്ന് കോടതി നിർദേശിച്ചു. അഭിനയത്തിലൂടെ നേടിയ തുകയ്ക്ക് നികുതി നൽകാത്തതിന് ആയിരുന്നു നോട്ടീസ്.
2017 മുതൽ 2023വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ജിഎസ്ടി നികുതി സംബന്ധിച്ച റിട്ടേൺ കൃത്യമായി നൽകിയിട്ടില്ലെന്നാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് നടിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ പറഞ്ഞിരുന്നത്. ഈ നോട്ടീസ് ചോദ്യം ചെയ്താണ് ഹണി റോസ് ഹൈക്കോടതിയെ സമീപിച്ചത്. സംസ്ഥാന ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസ് ഹൈക്കോടതി സിംഗിൾ ബഞ്ചാണ് റദ്ദാക്കിയത്.
ഓരോ വർഷത്തേയും നികുതി രേഖകൾ പ്രത്യേകമായി ജിഎസ്ടി വകുപ്പിന് ആവശ്യപ്പെടാമെന്നാണ് ഹൈക്കോടതി നിർദേശം. ആകെ നേടിയ വരുമാനം കൃത്യമായി അറിയിച്ചില്ലെന്നായിരുന്നു ജിഎസ്ടി വകുപ്പ് ഉയർത്തിയ പ്രധാന ആക്ഷേപം. ആറ് സാമ്പത്തിക വർഷത്തെ നികുതിയായ 34,73,000 രൂപ അടയ്ക്കണമെന്നും ജിഎസ്ടി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. 2017ൽ മാത്രം 11 ചിത്രങ്ങളിൽ ഹണി റോസ് അഭിനയിച്ചിരുന്നു. എന്നാൽ എട്ട് ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെന്ന വിവരമായിരുന്നു താരം നൽകിയത്. ഇക്കാര്യമടക്കം ചൂണ്ടിക്കാട്ടി നൽകിയ കാരണം കാണിക്കൽ നോട്ടീസാണ് ഹൈക്കോടതി റദ്ദാക്കിയത്.
Content Highlights: The Honey Rose received relief after the Kerala High Court cancelled a GST department show-cause notice against her