ഗാനമേളയ്ക്ക് ഡാന്‍സ് കളിക്കാന്‍ അനുവദിച്ചില്ല; 60 ലക്ഷം രൂപയുടെ സാധനങ്ങൾ തല്ലിത്തകര്‍ത്ത് സംഘം, കേസ്

തിരുവനന്തപുരം കല്ലയത്താണ് ഗാനമേളയെ ചൊല്ലി സംഘർഷമുണ്ടായത്

തിരുവനന്തപുരം: ഗാനമേളക്കിടെ ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിന്‍റെ പേരിൽ ഗാനമേള ട്രൂപ്പിന്‍റെ ലക്ഷങ്ങള്‍ വിലവരുന്ന സൗണ്ട് ഉപകരണങ്ങൾ തല്ലിതകര്‍ത്തു. തിരുവനന്തപുരം വട്ടപ്പാറ കല്ലയത്ത് പുലർച്ചെ ഒരു മണിക്കാണ് സംഭവം. ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടന്ന ഗാനമേളക്കിടെ മദ്യപിച്ചെത്തിയവരാണ് ഗാനമേള കഴിഞ്ഞശേഷം അക്രമം നടത്തിയത്. സംഭവത്തിൽ കേസെടുത്ത വട്ടപ്പാറ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.

കല്ലയം പതിയനാട് ദേവീക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെയാണ് സ്റ്റേജിന് മുന്നിൽ ഡാൻസ് കളിക്കാൻ അനുവദിക്കാത്തതിന്‍റെ പേരിൽ ആക്രമണം അഴിച്ചുവിട്ടത്. ഗാനമേള നടക്കുന്നതിനിടെ ഡാൻസ് കളിക്കാൻ സ്റ്റേജിന് മുന്നിലെത്തിയ സംഘത്തെ സംഘാടകര്‍ തടഞ്ഞിരുന്നു. പിന്നീട് ഗാനമേള കഴിഞ്ഞശേഷം സംഘം ചേര്‍ന്നെത്തി സ്പീക്കറുകളും മറ്റും തകര്‍ക്കുകയായിരുന്നു. സ്റ്റേജിലെ സാധനങ്ങളടക്കം വലിച്ചിട്ടു. വിലകൂടിയ സ്പീക്കറുകളടക്കം അടിച്ചുതകര്‍ത്തു. സംഘാടകരുടെ വാഹനങ്ങളുടെ ഗ്ലാസും തകര്‍ത്തു.

75 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സന്ധ്യ സൗണ്ട്സിന്റെ ഉടമ പ്രശാന്ത് പ്രതികരിച്ചു. സംഭവത്തിൽ സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ ഇടപെട്ടില്ലെന്നും പരാതി ഉണ്ട്. പരാതിയിൽ 5 പേർക്കെതിരെയാണ് വട്ടപ്പാറ പൊലീസ് കേസെടുത്തത്. ഇതിൽ ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Content Highlights: Clashes during a music festival in Kallayam, Thiruvananthapuram

To advertise here,contact us