കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞത് 'സുഖിച്ചുവെന്ന്' കേരള കോൺഗ്രസ് മാണി വിഭാഗം ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഭാഗമായുള്ള മധ്യമേഖല ജാഥയുടെ സമാപനത്തോടു അനുബന്ധിച്ചുള്ള വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മാധ്യമപ്രവർത്തകർ ഭാവനയിൽ പലതും പറയുന്നു. ചെയർമാനാണ് സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതെന്ന് റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയന്‍ വീണ്ടും മത്സരിക്കണമെന്ന് പലരും പറയാറുണ്ട്. അത് ഓരോരുത്തരുടെ സ്വാതന്ത്ര്യമാണ്. ഇനി മത്സരിച്ചില്ലെങ്കിൽ നിങ്ങൾ പുതിയ ആഖ്യാനം ഉണ്ടാക്കിക്കൊള്ളുവെന്നും ജോസ് കെ മാണി പറഞ്ഞു.
ആര് മത്സരിക്കുമെന്ന് പാർട്ടി തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്, തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. റോഷി അഗസ്റ്റിന്‍ ഒരിക്കലും അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'സഹോദരതുല്യനാണ് റോഷി, എന്റെ കൈയിൽ നിന്നും മൈക്ക് വാങ്ങി സംസാരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. മത്സരിക്കില്ലെന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല, എന്റെ മനസിലുണ്ട്. പക്ഷേ അതും തീരുമാനിക്കേണ്ടത് പാർട്ടിയാണ്,' ജോസ് കെ മാണി പറഞ്ഞു. ഇടതുപക്ഷം വീണ്ടും വരുമെന്ന ആവേശമാണ് ഓരോ യോഗങ്ങളിലും നടക്കുന്നത്. യുഡിഎഫ് പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിൽ പോലും ഈ അവസ്ഥയാണ് കാണുന്നതെന്നും മാധ്യമങ്ങളോട് ജോസ് കെ മാണി പറഞ്ഞു.
ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കുമെന്നായിരുന്നു റോഷി അഗസ്റ്റിൻ കഴിഞ്ഞ ദിവസം വീണ്ടും ആവർത്തിച്ചത്. താൻ ചോരത്തിളപ്പിൽ പറഞ്ഞതല്ല. പാലായിലുണ്ടായ പിഴവുകൾ പരിഹരിച്ച് മുന്നോട്ടുപോകും. ചെയർമാൻ പറഞ്ഞത് പാർട്ടി തീരുമാനം കൈക്കൊള്ളുമെന്നാണ് അല്ലാതെ മത്സരിക്കില്ല എന്നല്ലെന്നും റോഷി വിശദീകരിച്ചിരുന്നു. എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ അടിമാലിയിൽ എത്തിയപ്പോഴായിരുന്നു പാർട്ടി ചെയർമാനായ ജോസ് കെ മാണി പാലായിൽ മത്സരിക്കുമെന്ന് റോഷി പറഞ്ഞത്. ഇതിന് പിന്നാലെ വിദ്യാർത്ഥി സംഘടനയിലൂടെ വളർന്നു വന്ന ചോരത്തിളപ്പുള്ള റോഷി സ്‌നേഹക്കൂടുതൽ കൊണ്ട് പറഞ്ഞ കാര്യമാണിതെന്നും താൻ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും വേറെ വ്യാഖ്യാനങ്ങൾ വേണ്ടെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.
നിലവില്‍ രാജ്യസഭ എം പിയായ ജോസ് കെ മാണി നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്നും മത്സരിക്കുമോ എന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുന്നുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് റോഷി അഗസ്റ്റിന്‍റെയും ജോസ് കെ മാണിയുടെയും പ്രസ്താവനകള്‍.
Content Highlights: Kerala Congress (M) chairman Jose K Mani backed minister Roshi Augustine and said the party leadership will take a collective decision on assembly election candidature.