പി വി അൻവറിനും സി കെ ജാനുവിനും പ്രവേശനം? മുന്നണി വിപുലീകരിക്കാൻ യുഡിഎഫ്; അന്തിമ തീരുമാനം നാളത്തെ യോഗത്തിൽ

തൊഴിലുറപ്പ് ബില്ലും സ്വര്‍ണക്കൊള്ളയും ചര്‍ച്ചയാക്കാനും സമരം കടുപ്പിക്കാനുമാണ് യുഡിഎഫിന്റെ തീരുമാനം.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം നേരത്തെ തുടങ്ങാന്‍ യുഡിഎഫ്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തെ കുറിച്ചും നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വെക്കേണ്ട രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യാന്‍ നാളെ കൊച്ചിയില്‍ യോഗം ചേരും. തൊഴിലുറപ്പ് ബില്ലും സ്വര്‍ണക്കൊള്ളയും ചര്‍ച്ചയാക്കാനും സമരം കടുപ്പിക്കാനുമാണ് യുഡിഎഫിന്റെ തീരുമാനം.

മുന്നണി വിപുലീകരിക്കാനും തീരുമാനമുണ്ട്. പി വി അന്‍വറിനെയും സി കെ ജാനുവിനെയും മുന്നണിയില്‍ ഉള്‍പ്പെടുത്താനും ധാരണയുണ്ട്. നാളത്തെ യുഡിഎഫ് യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനം കൈകൊള്ളും. സീറ്റ് വിഭജനം വേഗത്തില്‍ പൂര്‍ത്തിയാക്കാനും സ്ഥാനാര്‍ത്ഥികളെ നേരത്തെ പ്രഖ്യാപിക്കാനും യുഡിഎഫ് ആലോചനയിലുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫ് ചേരുന്ന ആദ്യ യോഗമാണ് നാളെ നടക്കാനിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി അവസാനത്തോടെ വന്നേക്കുമെന്നാണ് സൂചന. അതേസമയം, ജനുവരി ആദ്യവാരമായിരിക്കും എല്‍ഡിഎഫ് യോഗം നടക്കുക. ചൊവ്വാഴ്ച നടന്ന എല്‍ഡിഎഫ് യോഗത്തില്‍ തെരഞ്ഞെടുപ്പ് ഫലം ചര്‍ച്ചയായിരുന്നില്ല. മുന്നണിയിലെ ഘടകകക്ഷികളോട് ഫലത്തെ വിലയിരുത്താനാണ് മുന്നണി കണ്‍വീനര്‍ ആവശ്യപ്പെട്ടത്. ജനുവരിയിലെ യോഗത്തില്‍ പരാജയത്തിന് കാരണമായ ഘടകങ്ങള്‍ മുന്നണി പരിശോധിക്കും. പിന്നീട് തിരുത്തല്‍ നടപടികളിലേക്ക് കടക്കും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ നഗരകേന്ദ്രീകൃതമായ 35 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കാനാണ് എന്‍ഡിഎയിലെ പ്രധാന കക്ഷിയായ ബിജെപി ആലോചിക്കുന്നത്. ഇങ്ങനെ വിലയിരുത്തിയ മണ്ഡലങ്ങളില്‍ പ്രത്യേക പ്രഭാരികളെ നിയോഗിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 20% വോട്ട് നേടാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടാന്‍ എന്‍ഡിഎക്ക് കഴിഞ്ഞിരുന്നില്ല.

Content Highlights: UDF may include P V Anvar and C K Janu

To advertise here,contact us