കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ്. സുപ്രീംകോടതിയിലെ ഹര്‍ജിയാണ് സ്വരാജ് പിന്‍വലിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ അപ്പീലാണ് എം സ്വരാജ് പിന്‍വലിച്ചത്. അപ്പീല്‍ അപ്രസക്തമായി എന്ന് സ്വരാജ് സുപ്രീംകോടതിയെ അറിയിച്ചു. എം സ്വരാജിന്റെ ആവശ്യം അംഗീകരിച്ച ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ഹര്‍ജി തീര്‍പ്പാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ശരിവെച്ചതിന് എതിരെയായിരുന്നു സ്വരാജിന്റെ അപ്പീല്‍.
സ്വരാജിന്റെ ഹർജി ഹൈക്കോടതി തളളിയിരുന്നു. തുടർന്നാണ് സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചത്. മതചിഹ്നങ്ങൾ ഉപയോഗിച്ച് കെ ബാബു തെരഞ്ഞെടുപ്പിൽ വോട്ട് പിടിച്ചെന്നായിരുന്നു സ്വരാജിന്റെ ആരോപണം. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചു എന്നാണ് അദ്ദേഹം ഹർജിയിൽ ആരോപിച്ചിരുന്നത്.
കെ ബാബു തോറ്റാൽ അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു. മതം ഉപയോഗിച്ച് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് നടത്തിയതെന്നാണ് സ്വരാജ് വാദിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സ്വരാജിനെ യുഡിഎഫ് സ്ഥാനാർത്ഥി കെ ബാബു 992 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
Content Highlights: Tripunithura assembly election case: M Swaraj withdraws petition in Supreme Court