കാസ്റ്റിങ് കൗച്ച്: 'ദിനിലിനെ മുന്‍ പരിചയമുണ്ട്'; മുറിയിലെത്തിയപ്പോള്‍ കയറിപ്പിടിച്ചെന്ന് പരാതിക്കാരി

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പടത്തിന്റെ കാസ്റ്റിംഗ് ആണെന്ന് പറഞ്ഞാണ് വിളിച്ചതെന്നും ഭര്‍ത്താവുമൊത്താണ് അവിടേക്ക് പോയതെന്നും പരാതിക്കാരി

കൊച്ചി: കാസ്റ്റിങ് കൗച്ചിന് ശ്രമിച്ച അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബുവിനെ മുന്‍ പരിചയമുണ്ടെന്ന് പരാതിക്കാരി. മുമ്പ് ചില പടങ്ങളില്‍ ദിനിലുമൊത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന പടത്തിന്റെ കാസ്റ്റിംഗ് ആണെന്ന് പറഞ്ഞാണ് വിളിച്ചതെന്നും ഭര്‍ത്താവുമൊത്താണ് അവിടേക്ക് പോയതെന്നും പരാതിക്കാരി വ്യക്തമാക്കി.

'വനിതാ സ്റ്റാഫ് ഉണ്ടാകുമെന്ന് പറഞ്ഞു. പക്ഷേ ഉണ്ടായിരുന്നില്ല. വേഫററിന്റെ ഓഫീസിലേക്ക് എന്ന് പറഞ്ഞാണ് വിളിച്ചുവരുത്തിയത്. പക്ഷേ മറ്റൊരു മുറിയിലേക്കാണ് കൊണ്ടുപോയത്. മുറിയില്‍ എത്തിയ ഉടനെ ദിനില്‍ കതകടച്ചു. എന്നെ കയറിപ്പിടിച്ചു. കൈ തട്ടിമാറ്റി വാഷ് റൂമില്‍ കയറിയിരുന്നാണ് ഭര്‍ത്താവിനെ വിളിച്ചു വരുത്തിയത്', പരാതിക്കാരി പറഞ്ഞു.

ആരോടെങ്കിലും പറഞ്ഞാല്‍ സിനിമാലോകത്ത് നിന്ന് ഇല്ലാതാക്കി കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭര്‍ത്താവ് വന്നപ്പോഴേക്കും ഇയാള്‍ മുറിയില്‍ നിന്ന് ഇറങ്ങിപ്പോയെന്നും പരാതിക്കാരി പറഞ്ഞു. സൗത്ത് പൊലീസില്‍ പരാതി നല്‍കിയെന്നും ക്ഷമ പറയാനുള്ള മര്യാദ പോലും കാണിക്കുന്നില്ലെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു . ദിനില്‍ പണം വാഗ്ദാനം ചെയ്തിരുന്നു. സംഭവ സമയത്ത് ദിനില്‍ മദ്യപിച്ചിരുന്നു എന്ന് സംശയമുണ്ട്. പരാതി നല്‍കിയശേഷം താന്‍ ഹണിട്രാപ്പിന് ശ്രമിച്ചു എന്ന് ദിനില്‍ പ്രചരിപ്പിച്ചെന്നും പരാതിക്കാരി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പരാതിക്കാരി കാസ്റ്റിങ് കൗച്ചിന് ഇരയായെന്ന് പരാതി നല്‍കിയത്. വേഫെറര്‍ ഫിലിംസിന്റെ പേരില്‍ വിളിച്ചുവരുത്തിയാണ് ഇയാള്‍ പരാതിക്കാരിയോട് മോശമായി പെരുമാറിയത്. എന്നാല്‍ ദിനില്‍ ബാബുവുമായി യാതൊരു ബന്ധവും ഇല്ലെന്നും വേഫെററിന്റെ ഒരു ചിത്രത്തിലും ദിനില്‍ ഭാഗമല്ലെന്നും വേഫെറര്‍ ഫിലിംസ് വ്യക്തമാക്കിയിരുന്നു. ദിനിലിനെതിരെ തേവര പൊലീസ് സ്റ്റേഷനിലും ഫെഫ്‌കെയ്ക്കും വേഫെറര്‍ പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ പരാതിയില്‍ അന്വേഷണമാരംഭിച്ചു.

Content Highlights: Casting Couch complaintant says she know accused from former cinema

To advertise here,contact us