കണ്ണൂര്‍: കണ്ണപുരം സ്‌ഫോടനക്കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. പടുവിലായി സ്വദേശിയായ അനീഷ് പി, ഉരുവച്ചാല്‍ സ്വദേശി രഹീല്‍ പി എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതിയായ അനൂപില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌ഫോടക വസ്തുക്കള്‍ വില്‍ക്കുന്നതില്‍ അനൂപിന്റെ പങ്കാളികളാണ് അറസ്റ്റിലായ ഇരുവരും.
ഓഗസ്റ്റ് 30നായിരുന്നു നാടിനെ നടുക്കിയ ഒരാളുടെ ജീവനെടുത്ത കണ്ണപുരം സ്ഫോടനം നടന്നത്. സംഭവത്തിൽ അന്ന് തന്നെ ഒന്നാം പ്രതി അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 30ന് പുലര്‍ച്ചെയാണ് കീഴറയിലെ വീട്ടില്‍ സ്‌ഫോടനം നടന്നത്. ഉഗ്രശബ്ദം കേട്ട് സമീപവാസികള്‍ നോക്കുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പരിശോധിക്കുമ്പോള്‍ ചിതറിയ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സസ് ആക്ട് 1908 പ്രകാരം മൂന്ന്, അഞ്ച് വകുപ്പുകള്‍ ചുമത്തിയായിരുന്നു പൊലീസ് കേസെടുത്തത്. കേസില്‍ അനൂപ് മാലിക്കിനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlight; Two more accused arrested in Kannapuram blast case