രാഹുൽ മാങ്കൂട്ടത്തിലിനെ കോഴിയെന്ന് വിളിക്കുന്നത് ശരിയല്ല, അയാൾ ഒരു പൊട്ടൻഷ്യൽ റേപ്പിസ്റ്റാണ്: പി എസ് സഞ്ജീവ്

രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച് പുറത്തുപോകേണ്ട സമയം അധിക്രമിച്ചുവെന്നും പി എസ് സഞ്ജീവ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോഴിയെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അയാള്‍ ഒരു പൊട്ടന്‍ഷ്യല്‍ റേപ്പിസ്റ്റാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. അത്രത്തോളം സ്ത്രീവിരുദ്ധ മനോഭാവം പുലര്‍ത്തുന്ന ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഇങ്ങനെ ഒരാളെ കേരള സമൂഹം ചുമക്കേണ്ട ആവശ്യമുണ്ടോ? രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച് പുറത്തുപോകേണ്ട സമയം അധിക്രമിച്ചുവെന്നും പി എസ് സഞ്ജീവ് പറഞ്ഞു.

കോണ്‍ഗ്രസിനോ യൂത്ത് കോണ്‍ഗ്രസിനേ രാഹുല്‍ മാങ്കൂട്ടത്തിലിനെ വേണ്ട. അങ്ങനെ ഒരാളെ പാലക്കാട്ടെ ജനങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കുന്നതില്‍ എന്ത് യുക്തിയാണുള്ളതെന്നും സഞ്ജീവ് ചോദിച്ചു. കോണ്‍ഗ്രസിലെ വനിതാ എംഎല്‍എമാര്‍ക്ക് സ്വസ്ഥതയുണ്ടോ എന്നും പി എസ് സഞ്ജീവ് ചോദിച്ചു. ഉമാ തോമസ് എംഎല്‍എയെ പോലും വെറുതെ വിട്ടില്ല. ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും രാഹുലിന്റെ തൊലിക്കട്ടി സമ്മതിക്കണം. തങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കൊന്നും അയാള്‍ മറുപടി പറയുന്നില്ലെന്നും സഞ്ജീവ് പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് കാല് കുത്താന്‍ അനുവദിക്കില്ലെന്നും സഞ്ജീവ് പറഞ്ഞു. എസ്എഫ്‌ഐ പ്രതിഷേധം തുടരും. പാലക്കാടുള്ള പെണ്‍കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസം സെല്‍ഫ് ഡിഫന്‍സ് ക്ലാസ് നല്‍കി തുടങ്ങിയെന്നും സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.

വി ഡി സതീശന് നിലവാര തകര്‍ച്ച സംഭവിച്ചു തുടങ്ങിയെന്നും സഞ്ജീവ് പറഞ്ഞു. സതീശന്റെ കാര്യം പരിതാപകരമാണ്. മിഥുനം സിനിമയിലേത് പോലെ ഇപ്പോള്‍ പൊട്ടിക്കും എന്നാണ് പറയുന്നത്. ധൈര്യമുണ്ടെങ്കില്‍ വി ഡി സതീശന്‍ ആ ബോംബ് പൊട്ടിക്കണം. കേരളത്തിലെ സിപിഐഎമ്മിനെതിരെ മുന്‍പും സതീശന്‍ പല ആരോപണങ്ങളും ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അതെല്ലാം അസ്ഥാനത്തായിപ്പോയി. തങ്ങള്‍ അതൊന്നും മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും സഞ്ജീവ് പറഞ്ഞു.

എംഎസ്എഫ് ലക്ഷണമൊത്ത വര്‍ഗീയവാദികളെന്ന ആരോപണവും സഞ്ജീവ് ആവര്‍ത്തിച്ചു. ആ വിമര്‍ശനം തങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. ജമാ അത്തെ ഇസ്‌ലാമി വളരാനുള്ള വളമായി എംഎസ്എഫ് മാറി കഴിഞ്ഞു. എംഎസ്എഫിനെ മൗദൂതി സ്റ്റുഡന്റ് ഫെഡറേഷന്‍ എന്ന് വിളിക്കുന്നത് അതുകൊണ്ടാണെന്നും സഞ്ജീവ് ചൂണ്ടിക്കാട്ടി. പാലക്കാട് സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച സംഭവത്തില്‍ സഞ്ജീവ് പ്രതികരിച്ചു. ആര്‍എസ്എസ് നിയന്ത്രിക്കുന്ന സ്‌കൂളുകളില്‍ ആയുധ പരിശീലനം നടക്കുന്നുണ്ടെന്ന് സഞ്ജീവ് പറഞ്ഞു. സ്‌ഫോടനം നടന്ന വിദ്യാപീഠം പ്രൈമറി സ്‌കൂളുകളില്‍ ഉള്‍പ്പടെ ആയുധ പരിശീലനം നടക്കുന്നുണ്ടെന്ന് സഞ്ജീവ് ആരോപിച്ചു. ഒളിഞ്ഞാണ് പ്രവര്‍ത്തനം നടത്തുന്നത്. ഇത്തരക്കാരെ കണ്ടെത്തണം ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് എസ്എഫ്‌ഐ പരാതി നല്‍കിയിട്ടുണ്ട്.സ്‌കൂളുകളെ ആയുധ പരിശീലന കേന്ദ്രമാക്കാന്‍ അനുവദിക്കില്ലെന്നും സഞ്ജീവ് വ്യക്തമാക്കി.

Content Highlights- SFI state secretary p s sanjeev against rahul mamkootathil

To advertise here,contact us