'എന്ത് കൊണ്ട് പ്രതികരിക്കുന്നില്ല എന്നത് സുരേഷ് ഗോപിയോട് ചോദിക്കണം'; രാജീവ് ചന്ദ്രശേഖര്‍

രാഷ്ട്രീയപരമായി ഇതില്‍ ഉത്തരം പറയേണ്ട ആവശ്യം ഇല്ല. പറയുന്നത് എല്ലാം നുണയാണ്. ഇന്നല്ലെങ്കില്‍ നാളെ ഇതും പൊളിയുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തിരുവനന്തപുരം: വ്യാജ വോട്ടര്‍ പട്ടിക വിഷയം പത്ത് കൊല്ലം ഒന്നും ചെയ്യാത്ത സര്‍ക്കാര്‍ ഇലക്ഷന് വരുമ്പോള്‍ ശ്രദ്ധ തിരിക്കാന്‍ നടത്തുന്ന ശ്രമമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കരുത്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി കൊടുക്കുകയാണ് വേണ്ടത്. 70,000 വോട്ടിനു വിജയിച്ച സുരേഷ് ഗോപിയുടെ വിഷയത്തില്‍ ഇന്ന് എന്തിനാണ് ഒരു വിവാദം. നുണ പറഞ്ഞു ജനങ്ങളെ വിഡ്ഢി ആക്കാനാണ് ശ്രമം. അതിന്റെ മെറിറ്റിലേക്ക് താന്‍ കടക്കുന്നില്ല. അതില്‍ ഒരു ക്രമവിരുദ്ധതയും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി 2014 മുതല്‍ നിരവധി ആരോപണങ്ങള്‍ മുന്നോട്ട് വച്ചതാണ്. എല്ലാം പൊളിഞ്ഞില്ലേ. ഇലക്ഷന്‍ കമ്മീഷന്‍ സര്‍ക്കാരിന്റെ പോക്കറ്റില്‍ ആണെന്ന് നിങ്ങള്‍ പറയുന്നു. അത് അറിയിക്കാന്‍ കോടതി ഇല്ലേ. തെളിവുണ്ടെങ്കില്‍ കോടതിയില്‍ പോവുക. എന്ത്‌കൊണ്ട് പ്രതികരിക്കുന്നില്ല എന്നത് സുരേഷ് ഗോപിയോട് ചോദിക്കണം. തെരഞ്ഞെടുപ്പ് നടന്നു ഒന്നരവര്‍ഷം കഴിഞ്ഞുവെന്നും അപ്പോഴൊന്നും പറഞ്ഞില്ലല്ലോ. രാഷ്ട്രീയപരമായി ഇതില്‍ ഉത്തരം പറയേണ്ട ആവശ്യം ഇല്ല. പറയുന്നത് എല്ലാം നുണയാണ്. ഇന്നല്ലെങ്കില്‍ നാളെ ഇതും പൊളിയുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ജനങ്ങളെ വിഡ്ഢിയാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവരുടെ ബി ടീം ആണ് സിപിഎം. ആറു വോട്ടല്ല, 11 വോട്ടിന്റെ കാര്യം ആയാലും 70,000 വോട്ടിന്റെ അത്ര വരില്ലല്ലോയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

Content Highlights: ask Suresh Gopi why he is not responding'; Rajeev Chandrasekhar

To advertise here,contact us