നെല്ലിയാമ്പതിയിലേക്ക് പോകാൻ നിൽക്കേണ്ട; ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് നിയന്ത്രണം

നെല്ലിയാമ്പതിയിൽ നിയന്ത്രണം

പാലക്കാട്: കനത്ത മഴ മൂലം പാലക്കാട്ടെ വിനോദസഞ്ചാരകേന്ദ്രമായ നെല്ലിയാമ്പതിയിൽ നിയന്ത്രണം. ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നെല്ലിയാമ്പതിയിലേക്ക് വിനോദസഞ്ചാരികൾക്കുള്ള പ്രവേശനം നിരോധിച്ചു. ചുരം പാതയിൽ അടക്കം മണ്ണിടിച്ചിൽ ഉണ്ടായതോടെയാണ് നിയന്ത്രണം.

അതേസമയം, സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റമുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിലും 28, 29 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ജലനിരപ്പ് അപകടകരമായ രീതിയില്‍ തുടരുന്നതിനാല്‍ കേരളത്തിലെ നദികളില്‍ കേന്ദ്രജലകമ്മീഷന്‍ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അച്ചന്‍കോവില്‍ (തുമ്പമണ്‍ സ്റ്റേഷന്‍) ആറില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പമ്പ (മടമണ്‍ സ്റ്റേഷന്‍), മണിമല (കല്ലൂപ്പാറ സ്റ്റേഷന്‍), തൊടുപുഴ (മണക്കാട് സ്റ്റേഷന്‍) എന്നീ നദികളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും കേന്ദ്രജലകമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.

Content Highlights: Tourist inflow to nelliyampathy stopped due to heavy rain

To advertise here,contact us