തിരുവനന്തപുരം: റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് പുതിയ പൊലീസ് മേധാവിയാകും. പ്രത്യേക മന്ത്രിസഭാ യോഗമാണ് പൊലീസ് മേധാവിയെ തിരഞ്ഞെടുത്തത്. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ച ഒഴിവിലേക്കാണ് റവാഡ ചന്ദ്രശേഖര്‍ ഐപിഎസ് എത്തുന്നത്.
1991 ഐപിഎസ് ബാച്ച് കേരള കേഡര്‍ ഉദ്യോഗസ്ഥനാണ് റവാഡ ചന്ദ്രശേഖര്‍. ദീര്‍ഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റില്‍ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി നിലവിൽ സേവനമനുഷ്ഠിക്കുകയാണ് റവാഡ ചന്ദ്രശേഖര്‍.
ഒരുവര്‍ഷം കൂടി സര്‍വീസ് കാലാവധിയുള്ള റവാഡ ചന്ദ്രശേഖര്‍ സംസ്ഥാന പൊലീസ് മേധാവി ആകാനുള്ള താല്‍പര്യം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിച്ചിരുന്നു. കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനായിരുന്നു റവാഡ. ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയാണ് റവാഡ ചന്ദ്രശേഖര്‍. റവാഡയെന്ന കര്‍ഷക കുടുംബത്തില്‍ നിന്നും പൊലീസ് മേധാവി കസേരയിലേക്കെത്തിയ അദ്ദേഹം തലശ്ശേരി എഎസ്പിയായിട്ടാണ് സര്‍വ്വീസ് ജീവിതം ആരംഭിച്ചത്.
കൂത്തുപറമ്പ് വെടിവെപ്പിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെ സസ്‌പെന്‍ഷനിലായി. പിന്നീട് കെഎപി കമാന്‍ഡറായാണ് മടങ്ങിയെത്തിയത്. തുടര്‍ന്ന് വയനാട്, മലപ്പുറം, എറണാകുളം റൂറല്‍, പാലക്കാട് എസ്പിയായും തൃശ്ശൂര്‍, കൊച്ചി റെയ്ഞ്ച് ഡിഐജിയായും സേവനമനുഷ്ഠിച്ചു. തിരുവനന്തപുരത്ത് കമ്മീഷണറായിരുന്നു. രണ്ട് വര്‍ഷം യുഎന്‍ ഡെപ്യൂട്ടേഷനിലും ഐബിയില്‍ ഡെപ്യൂട്ടേഷന്‍ ലഭിച്ചു. ഐബി സ്‌പെഷ്യല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ മേഡല്‍ ലഭിച്ചു.
നിധിന്‍ അഗര്‍വാളായിരുന്നുഡിജിപി തിരഞ്ഞെടുപ്പ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തായിരുന്നു റവാഡ ചന്ദ്രശേഖര്‍. കൂത്തുപറമ്പ് വെടിവെയ്പ്പിന് നിര്‍ദേശം നല്‍കിയത് രാഷ്ട്രീയമായി പ്രശ്‌നമാകുമോയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നിലനിന്നിരുന്നു.
Content Highlights: Ravada Chandrasekhar IPS News Police chief