അഹമ്മദാബാദ് വിമാനാപകടം: രഞ്ജിതയുടെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും; പഠിച്ച സ്കൂളിൽ പൊതുദർശനം

സംസ്‌കാരം നാളെ വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍ നടക്കും

പത്തനംതിട്ട: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി നായരുടെ മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. തിരുവനന്തപുരം വിമാനത്താവളത്തില്‍ രാവിലെ ഏഴിന് എത്തിക്കുന്ന മൃതദേഹം സ്വദേശമായ പുല്ലാട് രാവിലെ 11 ന് എത്തിക്കും. തുടര്‍ന്ന് രഞ്ജിത പഠിച്ച ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ ഉച്ചയ്ക്ക് 2.30 വരെ പൊതുദര്‍ശനത്തിനുവെയ്ക്കും. സംസ്‌കാരം നാളെ വൈകിട്ട് 4.30 ന് വീട്ടുവളപ്പില്‍ നടക്കും. മരണാനന്തര ചടങ്ങുകള്‍ സംബന്ധിച്ച ക്രമീകരണത്തിന്റെ ഭാഗമായി പുല്ലാട് വടക്കേകവല മോഡല്‍ സര്‍ക്കാര്‍ യു പി സ്‌കൂളിന് നാളെ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അവധി പ്രഖ്യാപിച്ചു.

അപകടം നടന്ന് പതിനൊന്നാം ദിവസമാണ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞത്. അമ്മ തുളസിയുടെ ഡിഎന്‍എ പരിശോധനയിലൂടെയാണ് രഞ്ജിതയെ തിരിച്ചറിഞ്ഞത്. നേരത്തേ സഹോദരന്‍ രതീഷിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. നിലവില്‍ സഹോദരനും ബന്ധു ഉണ്ണികൃഷ്ണനുമാണ് അഹമ്മദാബാദില്‍ ഉള്ളത്.

സര്‍ക്കാര്‍ ജോലിയില്‍ പുനഃപ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിത തീരുമാനിച്ചിരുന്നത്. ഇതിനിടെയാണ് രഞ്ജിതയെ തേടി ദുരന്തം എത്തിയത്.

ഇക്കഴിഞ്ഞ ജൂണ്‍ 12നാണ് അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പെട്ടത്. അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീഴുകയായിരുന്നു. വിമാനത്തില്‍ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 169 പേര്‍ ഇന്ത്യക്കാരും 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേര്‍ പോര്‍ച്ചുഗീസ് പൗരന്മാരും ഒരാള്‍ കനേഡിയന്‍ പൗരനുമായിരുന്നു. ബിജെ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ മെസ്സിലും പിജി വിദ്യാര്‍ത്ഥികളും സ്പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലുമായിരുന്നു വിമാനം തകര്‍ന്നുവീണത്. മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും സാധാരണക്കാരും അപകടത്തില്‍ മരിച്ചു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തില്‍ മരിച്ചിരുന്നു. മൊത്തം മരണസംഖ്യ എത്രയെന്നതിനെ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Content Highlights- Funeral of renjitha who died in plane crash will conduct tomorrow

To advertise here,contact us