'ഷൗക്കത്ത് വിജയിക്കുമെന്ന് ഭയന്ന് യുഡിഎഫില്‍ നിന്ന് തനിക്ക് ലഭിക്കേണ്ട 10000ത്തോളം വോട്ട് സ്വരാജിന് ലഭിച്ചു'

ഇന്ന് രാത്രി ഒന്‍പത് മണിക്ക് മാധ്യമങ്ങളെ കാണുമെന്നും അന്‍വര്‍ അറിയിച്ചിട്ടുണ്ട്.

നിലമ്പൂര്‍: തനിക്ക് ലഭിക്കേണ്ടിയിരുന്ന 10000ത്തോളം വോട്ടുകള്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്ന് യുഡിഎഫില്‍ നിന്നും എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍. ഇന്ന് രാത്രി ഒന്‍പത് മണിക്ക് മാധ്യമങ്ങളെ കാണുമെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'പ്രിയപ്പെട്ടവോട്ടര്‍മാരെ,പ്രവര്‍ത്തകരെ

നാളെ 8 മണി മുതല്‍ വോട്ട് എണ്ണിത്തുടങ്ങി ആദ്യ മണിക്കൂറുകളില്‍ പുറത്തുവരുന്നത് പോസ്റ്റല്‍ ബാലറ്റ് എണ്ണിയ ഫങ്ങളായിരിക്കും.ആ സമയത്ത് ഉണ്ടാവുന്ന റിസള്‍ട്ടില്‍ ആരും നിരാശരാകരുത്.നമുക്ക് ലഭിക്കേണ്ടിയിരുന്ന 10000 ത്തോളം വോട്ടുകള്‍ ആര്യാടന്‍ ഷൗകത്ത് വിജയിക്കും എന്ന് ഭയന്ന് യു ഡി എഫില്‍ നിന്നും എം സ്വരാജിന് ക്രോസ് വോട്ട് ചെയ്തിട്ടുണ്ട് എന്നുള്ള കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട്.എങ്കിലും അതിനെയും മറികടന്ന് നമ്മള്‍ വിജയിക്കും എന്നതാണ് ഇന്ന് നടത്തിയ ഫീല്ഡ് സ്റ്റഡിയില്‍ നിന്നും മനസ്സിലാക്കാനായത്.

ഇന്ന് 9 മണിക്ക് മാധ്യമങ്ങളെ കാണുന്നു.പി വി അന്‍വര്‍', എന്നാണ് പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ഫലം നാളെ പുറത്തുവരാനിരിക്കെ പ്രതികരണവുമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജ രംഗത്തെത്തിയിരുന്നു. അവസാന റൗണ്ടില്‍ തങ്ങള്‍ക്ക് വിജയ സാധ്യതയില്ലെന്ന് കണ്ട് വോട്ട് മറിച്ച് കുത്തിയവരുണ്ടെന്ന് മോഹന്‍ ജോര്‍ജ് പറഞ്ഞു. ഇടതുപക്ഷത്തെ തോല്‍പിക്കണം എന്ന ഉദ്ദേശത്തോടുകൂടി വലതുപക്ഷത്തിന് വോട്ട് ചെയ്തവരുണ്ട്. അവസാന ഘട്ടത്തില്‍ എല്‍ഡിഎഫും യുഡിഎഫും ശക്തമായി പരിശ്രമിച്ചു. ബിജെപി മികച്ച മുന്നേറ്റം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോഹന്‍ ജോര്‍ജ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ ബിജെപി നേടിയത് 8595 വോട്ടുകളാണ്. അതില്‍ നിന്ന് പിന്നോട്ടുപോകില്ല. 20,000 മുതല്‍ 25,000 വോട്ടുകളാണ് പ്രതീക്ഷിക്കുന്നത്. പ്രചാരണത്തിന് കാര്യമായ സമയം ലഭിച്ചില്ല. കൂടുതല്‍ സമയം ലഭിച്ചിരുന്നെങ്കില്‍ മികച്ച മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ സാധിക്കുമായിരുന്നു. ടൈറ്റ് ഷെഡ്യൂളാണ് ബിജെപി നല്‍കിയത്. പി വി അന്‍വര്‍ രാജിവെച്ച സമയം മുതല്‍ യുഡിഎഫ് ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എല്‍ഡിഎഫും അതേ രീതിയില്‍ പ്രവര്‍ത്തിച്ചു. എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും എംഎല്‍എമാരും മുന്‍ എംപിമാരുമെല്ലാം മണ്ഡലത്തില്‍ ശക്തമായി പ്രവര്‍ത്തിച്ചു. മന്ത്രിമാരായ വീണാ ജോര്‍ജും സജി ചെറിയാനും ക്രിസ്ത്യന്‍ വീടുകളിലും മന്ത്രി വി അബ്ദുറഹിമാന്‍ മുസ്ലിം വീടുകളിലും കയറിയിറങ്ങി. എല്‍ഡിഎഫും യുഡിഎഫും ശക്തമായ പ്രചാരണമാണ് കാഴ്ചവെച്ചതെന്നും അതിന്റെ ഫലം കാണുമെന്നും മോഹന്‍ ജോര്‍ജ് പറഞ്ഞു.

Content Highlights: 'M Swaraj got about 10,000 votes from UDF'; PV Anvar

To advertise here,contact us