ആർഎസ്എസ് ശാഖയല്ല രാജ്ഭവന്‍; ആർലേക്കര്‍ മുൻഗാമിയേക്കാൾ മോശമല്ലെന്ന് തെളിയിക്കാനുള്ള ശ്രമത്തിൽ: ദേശാഭിമാനി

ആര്‍എസ്എസ് ശാഖകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിലാണ് രാജ്ഭവനില്‍ പുഷ്പവൃഷ്ടി നടത്തുന്നതെന്നും ദേശാഭിമാനി

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി. ബിജെപിയെ എതിര്‍ക്കുന്ന പാര്‍ട്ടികളും മുന്നണികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസര്‍ക്കാര്‍ തിരഞ്ഞെടുത്ത് അയക്കുന്ന ഗവര്‍ണര്‍മാര്‍ ധിക്കാരവും ഭരണഘടനാ ലംഘനവുമാണ് കാണിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാന് ശേഷം നിയമിതനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ഗാമിയേക്കാള്‍ ഒട്ടും മോശമല്ലെന്ന് തെളിയിക്കാനുള്ള തീവ്രശ്രമത്തിലാണെന്നും ദേശാഭിമാനി നിലപാട് വ്യക്തമാക്കി. രാജ്ഭവനിലെ പുതിയ ഭാരതാംബ വിവാദത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഗവർണറെ രൂക്ഷമായി വിമർശിക്കുന്ന ദേശാഭിമാനി എഡിറ്റോറിയല്‍. കഴിഞ്ഞ ദിവസം രാജ്ഭവനും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് രാജ്യപുരസ്‌കാര വിതരണ പരിപാടിയില്‍ കാവിക്കൊടി പിടിച്ചുനില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പവൃഷ്ടി നടത്തുകയും മന്ത്രി വി ശിവന്‍കുട്ടി രൂക്ഷമായി വിമര്‍ശിച്ച് പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോരുകയും ചെയ്തിരുന്നു.

'ഭരണഘടനയാണ് ഇന്ത്യയുടെ നട്ടെല്ല്' എന്ന് വി ശിവന്‍കുട്ടി പറഞ്ഞതുതന്നെയാണ് വീണ്ടും പറയാനുള്ളത്. ഭരണഘടനയെന്ന് കേള്‍ക്കുമ്പോള്‍ കുരിശുകണ്ട ചെകുത്താനെപ്പോലെ വിറളിപിടിക്കുന്ന ആര്‍എസ്എസുകാര്‍ക്ക് ഇതിലും വലിയ മറുപടിയില്ലെന്നും ദേശാഭിമാനി വ്യക്തമാക്കി.

ആര്‍എസ്എസ് ശാഖകളില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രത്തിലാണ് രാജ്ഭവനില്‍ പുഷ്പവൃഷ്ടി നടത്തുന്നത്. രാജ്ഭവന്‍ ആര്‍എസ്എസ് ശാഖയല്ലെന്ന് ആര്‍ലേക്കറും അദ്ദേഹത്തിന്റെ ശിങ്കിടികളും മനസ്സിലാക്കണം. ആര്‍എസ്എസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രസങ്കല്‍പ്പത്തെ അംഗീകരിക്കാന്‍ തല്‍ക്കാലം സൗകര്യമില്ലെന്ന പ്രഖ്യാപനമാണ് വി ശിവന്‍കുട്ടിയുടെ ഇറങ്ങിപ്പോക്കെന്നും എഡിറ്റോറിയലില്‍ ചൂണ്ടിക്കാണിക്കുന്നു.

മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടുന്നത് അസ്വാഭാവികതയല്ലെന്ന ദയനീയ സ്ഥിതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിന്റെ തുടര്‍ച്ചയാണ് രാജ്ഭവനിലെ കാവിക്കൊടി പിടിച്ച സ്ത്രീ ചിത്രത്തിലുള്ള പുഷ്പവൃഷ്ടി. ആര്‍എസ്എസ് രൂപീകരണത്തിന്റെ നൂറാം വര്‍ഷത്തില്‍ ഹിന്ദുരാഷ്ട്രവല്‍ക്കരണം തീവ്രമാക്കുകയെന്ന ലക്ഷ്യമാണ് ഇതിനുപിന്നിലെന്നും ദേശാഭിമാനി വിമര്‍ശിച്ചു. പരിസ്ഥിതി ദിനാചരണത്തില്‍ രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചത്, പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ നിന്നും രാഷ്ട്രപതിയെ മാറ്റിനിര്‍ത്തിയത്, അയോധ്യക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് അടക്കമുള്ള കാര്യങ്ങൾ വിമർശനപമായി എഡിറ്റോറിയൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Content Highlights: Deshabhimani editorial criticize Governor Rajendra Arlekar

To advertise here,contact us