ഞങ്ങളുടെ സഖാക്കളെ കൊല്ലാൻ കാത്തിരുന്ന വർഗീയ കൂട്ടം, ആർഎസ്എസുമായി ഒരു കാലത്തും സഹകരിച്ചിട്ടില്ല: മുഖ്യമന്ത്രി

ഏറ്റവും വിശ്വസിക്കാവുന്ന മിത്രം എന്ന നിലക്ക് കണ്ടത് കൊണ്ടല്ലേ കാവല്‍ നില്‍ക്കാന്‍ ആര്‍എസ്എസ് കോണ്‍ഗ്രസിനെ സമീപിച്ചതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആര്‍എസുഎസുമായി സഹകരിച്ചിട്ടുണ്ടെന്ന പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എം വി ഗോവിന്ദന്‍ തന്നെ വസ്തുതകള്‍ വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍എസ്എസുമായി യോജിപ്പിന്റേതായ ഒരു മേഖലയും ഇല്ലെന്നതാണ് വസ്തുതയെന്ന് അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് സംഘടനയുയര്‍ത്തുന്ന നിലപാടിനെതിരെയാണ് സിപിഐഎമ്മെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'ഞങ്ങളെ കൊലപ്പെടുത്താന്‍ ആയുധമൊരുക്കി കാത്തിരുന്ന ഒരു വര്‍ഗീയ കൂട്ടമാണ് ആര്‍എസ്എസ്. ഒരു സന്ധിയും ഒരു ഘട്ടത്തിലുമില്ല. ഒരു വര്‍ഗീയ ശക്തിയോടും ഐക്യപ്പെടില്ല. സിപിഐഎമ്മും ആര്‍എസ്എസും തമ്മില്‍ അടിയന്തരാവസ്ഥാ കാലത്ത് ഒരു ബന്ധവുമുണ്ടായില്ല. അടിയന്തരാവസ്ഥാ കാലത്ത് ആരുടെയെങ്കിലും തണലില്‍ നിന്ന് കൊണ്ടല്ല ജനകീയ പ്രക്ഷോഭത്തില്‍ ഞങ്ങള്‍ ഭാഗമായത്. അടിയന്തരാവസ്ഥ അറബിക്കടലില്‍ എന്ന പ്രക്ഷോഭത്തിലും ഞങ്ങളായാണ് നിന്നത്. ജനസംഘവുമായി ബന്ധമുണ്ടായിട്ടില്ല, ജനതാ പാര്‍ട്ടിയില്‍ സിപിഐഎം ലയിച്ചിട്ടുമില്ല. സ്വന്തം നിലയിലാണ് സമരം ചെയ്തത്', മുഖ്യമന്ത്രി പറഞ്ഞു.

സിപിഐഎമ്മിന്റെ രാഷ്ട്രീയം ഏത് ശത്രുവിന്റെ മുന്നിലും തുറന്ന് പറയുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാട് ഒരു ഘട്ടത്തിലും സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ചില ഫോട്ടോയ്ക്ക് മുന്നില്‍ ചിലര്‍ താണ് വണങ്ങിയത് കേരളം കണ്ടതാണല്ലോയെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞു. അത്തരമൊരു പാര്‍ട്ടിയല്ല സിപിഐഎമ്മെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'ഒരു ഭാഗത്ത് ഒരു വര്‍ഗീയ ശക്തിയെയും മറുഭാഗത്ത് മറ്റൊരു വര്‍ഗീയ ശക്തിയെയും ഒന്നിച്ച് നിര്‍ത്തി സിപിഐഎം മുന്നോട്ട് പോയിട്ടില്ല. എല്ലാ വര്‍ഗീയതയോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ചു. അവസരവാദ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസിനെയും ലീഗിനെയും നല്ല രീതിയില്‍ നേരിട്ട് പരാജയപ്പെടുത്തി മുന്നോട്ട് പോകുന്നു. കോലീബി സഖ്യം നാട് കണ്ടതാണ്. ഞങ്ങളുടെ 215 സഖാക്കളെ കൊലപ്പെടുത്തിയ വിഭാഗമാണ് ആര്‍എസ്എസ്. ഈ 215ല്‍ ഏതെങ്കിലും ഒരാളുടെ കാര്യത്തിലെങ്കിലും ആര്‍എസ്എസ് ചെയ്തത് ശരിയായില്ലെന്ന് കോണ്‍ഗ്രസ് പറഞ്ഞിട്ടില്ല. ആര്‍എസ്എസിനെ എപ്പോഴെങ്കിലും ആക്ഷേപിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടുണ്ടോ', അദ്ദേഹം ചോദിച്ചു.

ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നില്‍ക്കലായിരുന്നു പണിയെന്ന് പറഞ്ഞത് കോണ്‍ഗ്രസിന്റെ പഴയ കെപിസിസി പ്രസിഡന്റാണെന്നും ഏറ്റവും വിശ്വസിക്കാവുന്ന മിത്രം എന്ന നിലക്ക് കണ്ടത് കൊണ്ടല്ലേ കാവല്‍ നില്‍ക്കാന്‍ ആര്‍എസ്എസ് കോണ്‍ഗ്രസിനെ സമീപിച്ചതെന്നും അദ്ദേഹം ചോദിച്ചു. ഇടതുപക്ഷം അടിയന്തരാവസ്ഥ കാലത്ത് ആര്‍എസ്എസുമായി സഹകരിച്ചിട്ടുണ്ടെന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമര്‍ശം.

നിലമ്പൂരില്‍ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യം ചേരുന്നതില്‍ വിമര്‍ശനം ഉയര്‍ത്തി സംസാരിക്കുന്നതിനിടിയിലായിരുന്നു പരാമര്‍ശം. അടിയന്തരാവസ്ഥ സമയത്ത് ഫാസിസത്തിന്റെ അവസാനത്തിനായുള്ള പോരാട്ടത്തില്‍ ആര്‍എസ്എസുമായി യോജിച്ചിരുന്നുവെന്നായിരുന്നു പരാമര്‍ശം. ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷവുമായി ഒരിക്കലും ചേര്‍ന്നിട്ടില്ലായെന്നും പിഡിപിയും ജമാഅത്തെ ഇസ്ലാമിയെയും സമത്വവത്കരിക്കുന്ന ഇക്ക്വേഷനുമായി ഒരിക്കലും യോജിക്കാനാകില്ലായെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.

Content Highlights: CM Pinarayi Vijayan about MV Govindan s RSS contraversy

To advertise here,contact us