പശ്ചിമേഷ്യ വീണ്ടും അശാന്തം; സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണം, രണ്ട് നാവികര്‍ക്ക് ജീവന്‍ നഷ്ടമായി

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന യുഎസ് ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായും 108 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ആരോഗ്യമന്ത്രി പറഞ്ഞു

തെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം കനക്കുന്നു. പ്രധാന ചരക്ക് ഇടനാഴിയായ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നു പോയ സൗദി എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായി. രണ്ട് ഫിലിപ്പീന്‍സ് നാവികര്‍ കൊല്ലപ്പെട്ടു. ആക്രമണത്തെ അപലപിച്ച് സൗദി അറേബ്യ രംഗത്ത് വന്നിട്ടുണ്ട്. അതേസമയം ആക്രമണ വാര്‍ത്ത നിഷേധിക്കുന്ന നിലപാടാണ് ഇറാന്റെ ഭാഗത്ത് നിന്നുണ്ടായത്. കപ്പലിന് തീപിടിച്ചത് കടലില്‍ സ്ഥാപിച്ചിരുന്ന മൈനുകളില്‍ തട്ടിയെന്നാണ് വാദം. കപ്പല്‍ സഞ്ചരിച്ചത് അനധികൃത പാതയിലൂടെയാണെന്നും ഇറാന്‍ വിശദീകരിക്കുന്നുണ്ട്.

തെക്കന്‍ ഇറാനില്‍ ഇന്നലെ യുഎസ് മിസൈല്‍ ആക്രമണമുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന യുഎസ് ആക്രമണത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടതായും 108 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ ആരോഗ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം കല്യാണ സല്‍ക്കാരത്തിനിടെ നടന്ന യുഎസ് ആക്രണണത്തില്‍ രണ്ട് കുട്ടികളടക്കം നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ യുഎസിനെതിരെ ഇറാന്‍ യുദ്ധക്കുറ്റം ചുമത്തിയിരിക്കുകയാണ്.

അതേസമയം ഇറാനുമായുള്ള പുതിയ സംഘര്‍ഷം വളരെക്കാലം നീണ്ടുനില്‍ക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാനെതിരെ എപ്പോള്‍ വേണമെങ്കിലും ആക്രമണം നടത്താന്‍ യുഎസ് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിനായുള്ള തെഹ്റാന്റെ പുതിയ തന്ത്രം വാഷിംഗ്ടണ്‍ ഉടന്‍ തന്നെ കാണുമെന്ന് ഇറാന്റെ സുരക്ഷാ മേധാവി മൊഹ്സെന്‍ റെസായിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന ആരോപണം യുഎസ് സൈന്യം നിഷേധിച്ചിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് പിന്തുണയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യഹു കൂടി രംഗത്ത് വന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

യുദ്ധം അവസാനിപ്പിക്കാനും കടലിടുക്ക് വീണ്ടും തുറക്കാനും യുഎസും ഇറാനും തമ്മില്‍ ജൂണില്‍ ഒരു പ്രാഥമിക ധാരണയിലെത്തിയിരുന്നു. എന്നാല്‍ കപ്പലുകള്‍ക്കുനേരെയുള്ള ഇറാന്റെ ആക്രമണങ്ങള്‍ പുനരാരംഭിക്കുകയും യുഎസ് ഉപരോധം പുനഃസ്ഥാപിക്കുകയും ചെയ്തതോടെ ആ ധാരണ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തകര്‍ന്നു. ജലപാതയുടെ മേലുള്ള നിയന്ത്രണം പൂര്‍ണ്ണമായും ഉപേക്ഷിക്കില്ലെന്ന് ഇറാന്‍ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഇറാന്റെ അധീനതയിലുള്ള ജലപാത ഒഴിവാക്കി ഒമാന്റെ ജലപാതയിലൂടെയുള്ള തെക്കന്‍ റൂട്ട് ഉപയോഗിക്കുന്ന കപ്പലുകളെര്‍ ലക്ഷ്യമിട്ടതും സ്ഥിതി ഗുരുതരമാക്കി.

ഇറാന്റെ ആക്രമണങ്ങള്‍ക്കിടയിലും, കടലിടുക്ക് തുറന്നിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തെക്കന്‍ റൂട്ടിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ യുഎസ് സൈന്യം സഹായം നല്‍കുകയും ചെയ്യുന്നുണ്ട്. തിങ്കളാഴ്ച ഹോര്‍മുസ് കടലിടുക്കിലൂടെ 17 ദശലക്ഷം ബാരല്‍ എണ്ണ കപ്പല്‍ മാര്‍ഗ്ഗം കടന്നുപോയതായി യുഎസ് ഊര്‍ജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് അറിയിച്ചിരുന്നു. യുദ്ധം തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.

Content Highlights: Tensions have intensified in West Asia after a Saudi oil tanker reportedly suffered a serious incident while passing through the Strait of Hormuz, with two Filipino crew members reportedly losing their lives. Saudi Arabia condemned the incident, while Iran denied responsibility and said the vessel had encountered sea mines. Iran has also reported casualties following recent US military action in the country.

To advertise here,contact us