'താത്ക്കാലിക വെടിനിർത്തൽ നീട്ടില്ല', യുഎസ് സൈന്യം ഇറാനെതിരായ ആക്രമണത്തിന് തയ്യാറെന്ന് ട്രംപ്

ഇറാൻ-യുഎസ് താത്കാലിക വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെയാണ് ട്രംപിൻ്റെ പ്രതികരണം

വാഷിംങ്ടൺ: ഇറാനെതിരായ യുദ്ധത്തിൽ താത്ക്കാലിക വെടിനിർത്തൽ നീട്ടില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇറാൻ-യുഎസ് താത്കാലിക വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെയാണ് ഡോണൾഡ് ട്രംപ് നിലപാട് വ്യക്തമാക്കിയത്. ഇറാനുമായി സമാധാന ചർച്ച നടക്കാത്ത പശ്ചാത്തലത്തിലാണ് യുഎസ് തീരുമാനം വ്യക്തമാക്കിയത്. അമേരിക്കയുമായി ചർച്ച നടത്തുകയല്ലാതെ ഇറാന് മറ്റ് വഴികളില്ലെന്നും കരാറിലെത്തുന്നതിൽ ഇറാൻ പരാജയപ്പെട്ടെന്നും ഡോണൾ‍ഡ് ട്രംപ് പറഞ്ഞു. ഈ സഹാചര്യത്തിൽ വെടിനിർത്തൽ തുടരാൻ ആകില്ലെന്നാണ് ട്രംപിൻ്റെ വാദം.

വെടിനിർത്തൽ സമയം അവസാനിക്കുന്നതോടെ യുഎസ് സൈന്യം ഇറാനെ ആക്രമിക്കുമെന്നും ട്രംപ് അറിയിച്ചു. വെടിനിർത്തൽ കാലയളവ് യുദ്ധോപകരണങ്ങൾ വീണ്ടും നിറയ്ക്കാൻ യുഎസ് സൈന്യം ഉപയോഗിച്ചിട്ടുണ്ടെന്നും താൻ ഉത്തരവിട്ടാൽ ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഡോണൾഡ് ട്രംപ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഇസ്‌ലാമാബാദിൽ നടക്കാനിരിക്കുന്ന ഇറാൻ-യുഎസ് രണ്ടാംഘട്ട സമാധാനചർച്ചകൾ അനിശ്ചിതത്തിലായിരിക്കുന്നതായാണ് വിവരം. ചർച്ചയ്ക്കായി അമേരിക്കൻ പ്രതിനിധികൾ പാകിസ്താനിലേക്ക് പുറപ്പെട്ടെങ്കിലും ഇറാൻ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ഇതിനിടെ ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന ഇറാൻ്റെ കപ്പൽ പിടിച്ചെ‌ടുത്തത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കി. സംഭവത്തെ കടൽകൊള്ളയെന്ന് വിശേഷിപ്പിച്ച് ഇറാൻ രം​ഗത്തെത്തിയിരുന്നു. ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ മറുപടി നൽകിയിരുന്നു. ഹോർമൂസ് കടലിടുക്കിൽ കിടന്ന ഇറാനിയൻ ചരക്കുകപ്പലാണ് യുഎസ് നാവികസേന പിടിച്ചെടുത്തത്. കപ്പലിന്റെ എഞ്ചിൻ റൂമിലേക്ക് വെടിയുതിർത്ത ശേഷം യുഎസ് മറീനുകൾ കപ്പൽ നിയന്ത്രണത്തിലാക്കുകയായിരുന്നു.

Content Highlights: US President Donald Trump says he does not want to extend ceasefire

To advertise here,contact us